ലൗ ജിഹാദ്: അന്ന് പി.സി അറിയാന്‍, ഇന്ന് സിപിഎം നേതാവ് അറിയാന്‍: വൈറലായി യുവാവിന്റെ കുറിപ്പ്

‘ലൗ ജിഹാദ്’ വിഷയം വീണ്ടും കൊടുംമ്പിരി കൊള്ളുള്ള ഈ അവസരത്തില്‍ വൈറലായി യുവാവിന്റെ പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഇതേ അവസരത്തില്‍ പി.സി ജോര്‍ജ്ജ് അറിയാനാണ് താന്‍ എഴുതിയത് എങ്കില്‍ ഇത്തവണ് സി.പി.എം കോഴിക്കോട് ജില്ലാ…

‘ലൗ ജിഹാദ്’ വിഷയം വീണ്ടും കൊടുംമ്പിരി കൊള്ളുള്ള ഈ അവസരത്തില്‍ വൈറലായി യുവാവിന്റെ പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഇതേ അവസരത്തില്‍ പി.സി ജോര്‍ജ്ജ് അറിയാനാണ് താന്‍ എഴുതിയത് എങ്കില്‍ ഇത്തവണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ്ജ് എം. തോമസ് വായിക്കാന്‍ എഴുതുന്നത് എന്ന മുഖവുരയോടെയാണ് യുവാവ് തന്റെ ജീവിത കഥ പങ്കുവയ്ക്കുന്നത്. നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാള്‍ എഴുതിയ കുറിപ്പില്‍ മലയാളിയും മുസ്ലിമുമായ താന്‍ തമിഴ് ഹിന്ദുവായ ഭാര്യയുമൊത്ത് എത്രത്തോളം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് നമ്മെ പരിചയപ്പെടുത്തുന്നു. ഏവരെയും ഇരുത്തി ചിന്തിക്കുന്ന അനുഭവക്കുറിപ്പില്‍ വര്‍ഗീയ ചിന്തകള്‍ക്ക് അപ്പുറം നിറംപിടിച്ച നല്ലൊരു ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേസമയത്ത് പിസി ജോര്‍ജ് വായിക്കാന്‍ വേണ്ടിയാണ് ഞങ്ങളുടെ ‘ലൗ ജിഹാദിനെ’ കുറിച്ച് എഴുതിയത് ഇപ്പൊള്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഗം ജോര്‍ജ് എം. തോമസ് വായിക്കാന്‍ വേണ്ടി എഴുതുന്നു. മുന്‍പ് വായിച്ചവര്‍ ക്ഷമിക്കുക.

ഇതൊക്കെ പറഞ്ഞുകൊണ്ടെ ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ നാട്.

കോവില്‍പട്ടിയിലെ കടലമിട്ടായി…

തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളും പല സാധനങ്ങള്‍ക്ക് പേര് കേട്ടതാണ്. മണപ്പാറ മുറുക്ക്, തിരുനെല്‍വേലി അല്‍വ, മധുരൈ മല്ലികൈ , ശ്രീവില്ലിപുത്തൂര്‍ പാല്‍ക്കോവ, തിരുപ്പാച്ചി അരിവാള്‍, ശിവകാശി പട്ടാസ് എന്നിങ്ങനെയുള്ള ഊരു പെരുമകളില്‍ ഒന്നാണ് കോവില്‍പ്പട്ടിയിലെ കടലമിട്ടായി..

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഞാന്‍ ഇതാദ്യമായി കഴിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് തൂത്തുക്കുടി ജില്ലയിലെ കോവില്‍പ്പട്ടി എന്ന ഗ്രാമത്തില്‍ നിന്നുള്ള കടലമിട്ടായി. ബാംഗ്ലൂരിലെ അടിച്ചുപൊളി ജീവിതത്തില്‍ നിന്ന് അമേരിക്കയ്ക്ക് പോകാനുള്ള ഒരു ഓഫര്‍ കിട്ടിയത് കൊണ്ടാണ് ഞാന്‍ മദ്രാസിലെ എഗ്മൂറിലുള്ള ഹെക്സാവെയര്‍ എന്ന കമ്പനിയില്‍ ജോലിക്കു കയറുന്നതു. അമേരിക്കന്‍ വിസ കിട്ടുന്നത് വരെ മദ്രാസില്‍ താല്‍കാലികമായി താമസം മാത്രമായിരുന്നു ഉദ്ദേശം.

ബാംഗ്ലൂരിലെ, സുന്ദരികളായ മോഡേണ്‍ പെണ്‍കുട്ടികള്‍ ഉള്ള, ഓഫീസില്‍ നിന്നും നെറ്റിയില്‍ ഭസ്മം തേച്ച പെണ്‍കുട്ടികളും വെജിറ്റേറിയന്‍ പട്ടന്മാരും നിറഞ്ഞ മദ്രാസ് ഓഫീസിലേക്കുള്ള മാറ്റം എനിക്ക് വലിയ മനം ബുദ്ധിമുട്ടായിരുന്നു. കുറച്ച് നാള്‍ മാത്രമല്ലെ ഇവിടെ നില്‍ക്കേണ്ട ആവശ്യമുള്ളൂ എന്ന് ഞാന്‍ സമാധാനിച്ചു.

ഓഫീസില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ടീമിലെ സുമതിയാണ് ഏതോ ഒരു ഗ്രാമത്തില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചു വന്ന ഒരു പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അവള്‍ എനിക്ക് നേരെ കുറച്ചു കപ്പലണ്ടി മിട്ടായി എടുത്തു നീട്ടി, എന്നിട്ടു പറഞ്ഞു.
‘കോവില്‍പ്പട്ടി കടലമിട്ടായി, റൊമ്പ ഫേമസ്…’
അപ്പോഴാണ് ഞാന്‍ ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്നത്. ആദ്യം ശ്രദ്ധിച്ചത് ഇലക്ട്രിക്ക് ഷോക്ക് അടിച്ചു നില്‍ക്കുന്ന പോലെ ഉള്ള ചുരുണ്ടു അനുസരണ ഇല്ലാതെ നില്‍ക്കുന്ന തലമുടി ആയിരുന്നു. കുറച്ച് പേടി ഉള്ള കണ്ണുകള്‍, ആവശ്യത്തില്‍ ഏറെ വിനയം വാരി വിതറിയ മുഖം. മെലിഞ്ഞ ശരീരവും തലമുടിയും കൂടി മാറാല അടിക്കുന്ന ചൂല് പോലെ ഒരു കോലം…

കപ്പലണ്ടി മിട്ടായി ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞാന്‍ ഒരു കഷ്ണം എടുത്തു കഴിച്ചു. അസാധാരണ രുചി. സാധാരണം നാട്ടിലെ കപ്പലണ്ടി മിട്ടായിയില്‍ കുറെ ശര്‍ക്കര ഉണ്ടാവും, എന്നാല്‍ ഇതില്‍ ശര്‍ക്കര കുറവാണു. കുറച്ച് ഏലാം ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയം. നന്നായി വറുത്ത കപ്പലണ്ടി ആയിരിക്കണം ഉപയോഗിച്ചിരിക്കുക. ഞാന്‍ അന്നുവരെ കഴിച്ച കപ്പലണ്ടി മിട്ടായിയില്‍ നിന്നെല്ലാം പുതിയ ഒരു രുചി.
‘താങ്ക്‌സ്’ ഞാന്‍ ഒരു ഉപചാര വാക്ക് പറഞ്ഞു അന്ന് പിരിഞ്ഞു. പേര് ചോദിക്കാത്തത് കൊണ്ട് എന്റെ മനസ്സില്‍ അവള്‍ക്ക് കടല മിട്ടായി എന്ന് പേരും വീണു.

വേറെ പ്രോജെക്ടില്‍ ആണെങ്കിലും എന്റെ അടുത്ത സീറ്റില്‍ ആയിരുന്നു കടലമിട്ടായി ഇരുന്നിരുന്നത്. കുറച്ച് കുരുത്തക്കേടുകള്‍ ഉള്ള പ്രായം ആയതു കൊണ്ട് ഞാന്‍ ഓഫീസില്‍ ചില കുസൃതികള്‍ ഒക്കെ ഒപ്പിക്കുമായിരുന്നു. അന്നത്തെ ഓഫീസില്‍ നമ്മുടെ ടെലിഫോണില്‍ നിന്ന് ഒരാളെ വിളിച്ചു വേറൊരാളെ കോണ്‍ഫറന്‍സ് ചെയ്തിട്ടു നമ്മള്‍ ഫോണ്‍ വച്ചാല്‍, നമ്മള്‍ ആദ്യം വിളിച്ച ആളും കോണ്‍ഫറന്‍സ് ചെയ്ത ആളും തമ്മില്‍ ആര് ആരെ വിളിച്ചു എന്ന തര്‍ക്കം ഉണ്ടാകുമായിരുന്നു. മിക്കവാറും അതെല്ലാം ഞാന്‍ ഈ പെണ്‍കുട്ടിയുടെ മേല്‍ പ്രയോഗിച്ചു, കുറെ കഴിഞ്ഞ് അവള്‍ കണ്ടുപിടിക്കുകയൂം ചെയ്തു. ഒന്ന് രണ്ടു വട്ടം മറ്റു കൂട്ടുകാരുടെ കൂടെ പുറത്തു ചായ കുടിക്കാന്‍ പോയപ്പോഴും ഇവള്‍ ഉണ്ടായിരുന്നു. കുറച്ച് ദിവസം കൊണ്ട് ഞങ്ങള്‍ ഒറ്റയ്ക്ക് സ്പെന്‍സര്‍ പ്ലാസയില്‍ എല്ലാം കറങ്ങാന്‍ പോകുന്ന അത്ര അടുത്ത കൂട്ടുകാരായി.