ഒരു നന്ദി പോലും വച്ചിട്ടില്ല!! ‘ദ കേരള സ്റ്റോറി’യുടെ തിരക്കഥ തന്റേത്, അവകാശവാദമായി മലയാളി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദമായ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ എന്ന ചിത്രത്തിന്റെ തിരക്കഥ തന്റെതാണെന്ന് അവകാശവാദവുമായി മലയാളിയായ യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്ത്. താന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്,അണിയറക്കാര്‍ ചിത്രത്തില്‍ ഒരു…

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദമായ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ എന്ന ചിത്രത്തിന്റെ തിരക്കഥ തന്റെതാണെന്ന് അവകാശവാദവുമായി മലയാളിയായ യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്ത്. താന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്,അണിയറക്കാര്‍ ചിത്രത്തില്‍ ഒരു നന്ദി പോലും നല്‍കിയില്ലെന്നും യദു വിജയകൃഷ്ണന്‍ ആരോപിക്കുന്നു.

ചിത്രത്തിനെതിരെ പറയുകയല്ല. താന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാല്‍ ചിത്രം കണ്ടപ്പോള്‍ ഒരു നന്ദി പോലും വയ്ക്കാത്ത വിഷമത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും യദു പറയുന്നു.

‘ദ കേരള സ്റ്റോറി’ സംവിധായകന്‍ സുദീപ്തോ സെന്‍ 2017 ല്‍ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചതോടെയാണ് താന്‍ സംവിധായകനുമായി പരിചയപ്പെട്ടത്. പിന്നീട് 2021 ല്‍ സംവിധായകന്‍ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട് ഒരു ഹിന്ദി കോമേഷ്യല്‍ ചിത്രം ചെയ്യാന്‍ സ്‌ക്രിപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചു.

ഇതിന്റെ വണ്‍ ലൈന്‍ എഴുതി സംവിധായകന് നല്‍കി. അതിന് അംഗീകാരം ലഭിച്ചു. പിന്നീട് ഡ്രാഫ്റ്റ് തയ്യാറാക്കി, ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് ഫൈനല്‍ സ്‌ക്രിപ്റ്റ് രൂപപ്പെടുത്തിയത്. പിന്നീട് സ്‌ക്രിപ്റ്റ് കൈമാറിയതിന് ശേഷമാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലുള്ള കരാര്‍ റദ്ദാക്കിയത്.

പറഞ്ഞ പ്രതിഫലത്തിന്റെ 10 ശതമാനം കിട്ടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പുതിയ കരാര്‍ വരുമെന്ന് എന്നെ അറിയിച്ചു. അതിനാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിനും, പ്രൊഡക്ഷന്‍ സൈഡിലുമെല്ലാം സഹകരിച്ചിരുന്നു.

പക്ഷേ പുതിയ കരാര്‍ വന്നപ്പോള്‍ എനിക്ക് ‘കണ്‍സള്‍ട്ടന്റ്’ എന്ന സ്ഥാനമാണ് നല്‍കിയതെന്നും യദു പറയുന്നു. മാത്രമല്ല നേരത്തെ നല്‍കിയ 10 ശതമാനം തുക മാത്രമായിരിക്കും പ്രതിഫലം എന്നും പറഞ്ഞു. മാത്രമല്ല ഷൂട്ടിംഗ് അടക്കം എല്ലാത്തിലും സഹകരിക്കാനും പറഞ്ഞു.

അതോടെയാണ് താന്‍ അതില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ സമൂഹം അറിഞ്ഞിരിക്കേണ്ട, വലിയ ഉദ്ദേശമുള്ള ഒരു പ്രൊജക്ട് ആയതിനാല്‍ ഞാന്‍ എതിര്‍ത്തില്ല. ചിത്രം ഇറങ്ങുമ്പോള്‍ താങ്ക്‌സ് കാര്‍ഡില്‍ എങ്കിലും പേര് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം കണ്ടു,അതില്‍ ഒരു നന്ദി പോലും വച്ചിട്ടില്ല. അവസാന ക്രഡിറ്റ് വരെ ഞാന്‍ നോക്കി. ആ വിഷമത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും യദു വ്യക്തമാക്കി.