‘പ്രണവിന്റെ മാത്രം’ എന്ന ടാഗോടെ ഇനിയുള്ള കാലം ഷഹാനയെ കെട്ടിയിടരുത്!!!

ജീവിത കാലം മുഴുവന്‍ വീല്‍ച്ചെയറിലാണെന്ന് അറിഞ്ഞിട്ടും പ്രണവിന്റെ ജീവിതത്തിലേക്ക് വലതുകാലെടുത്ത് വച്ചയാളാണ് ഷഹാന. പ്രണയത്തിന് മുന്നില്‍ ജാതിയോ മതമോ ആരോഗ്യാവസ്ഥയോ ഒന്നും ഷഹാന കണ്ടില്ല. പ്രണവിന്റെ ഹൃദയം മാത്രമേ ഷഹാന കണ്ടിരുന്നുള്ളൂ. ഒരിക്കലും വിവാഹജീവിതം…

ജീവിത കാലം മുഴുവന്‍ വീല്‍ച്ചെയറിലാണെന്ന് അറിഞ്ഞിട്ടും പ്രണവിന്റെ ജീവിതത്തിലേക്ക് വലതുകാലെടുത്ത് വച്ചയാളാണ് ഷഹാന. പ്രണയത്തിന് മുന്നില്‍ ജാതിയോ മതമോ ആരോഗ്യാവസ്ഥയോ ഒന്നും ഷഹാന കണ്ടില്ല. പ്രണവിന്റെ ഹൃദയം മാത്രമേ ഷഹാന കണ്ടിരുന്നുള്ളൂ. ഒരിക്കലും വിവാഹജീവിതം സാധ്യമാകില്ലെന്ന അവസ്ഥയിലാണ് ഷഹാന പ്രണവിന്റെ സഖിയായെത്തിയത്. പിന്തിരിപ്പിച്ചിട്ടും പ്രണവിനെ വിട്ടകലില്ലെന്ന് ഉറച്ച് പറഞ്ഞാണ് ഷഹാന കൂടെ നിന്നത്. ഇപ്പോഴിതാ അവളെ ജീവിതയാത്രയില്‍ തനിച്ചാക്കി, നെഞ്ചില്‍ പ്രിയതമയെയും ചേര്‍ത്താണ് പ്രണവ് യാത്രയായത്.

ഇപ്പോഴിതാ അനഘാ ജയന്റെ ഷഹാനയെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുകയാണ്. പ്രണവിന്റെ മരണത്തില്‍ വിദ്വേഷ കമന്റുകള്‍ നിറയുന്നതിനിടെയാണ് അനഘയുടെ കുറിപ്പ് ശ്രദ്ധ നേടുന്നത്.

ഷഹാന ഒരിക്കലും തോറ്റ് പോയിട്ടില്ല. ആ കുട്ടി തന്നെ എതിര്‍ത്ത എല്ലാവരുടെയും മുന്നില്‍ ജയിച്ച് തന്നെയാണ് നില്‍ക്കുന്നത്. എതിര്‍ക്കുന്ന പലര്‍ക്കും ഒരു ആയുസ്സ് മുഴുവന്‍ ശ്രമിച്ചാലും ലഭിക്കാത്തത്ര സുരഭിലമായ പ്രണയസാക്ഷാത്കാരം ലഭിച്ച ഭാഗ്യവതിയാണ് ഷഹാന. എത്ര കാലം ജീവിക്കുന്നു എന്നല്ല, ഉള്ള കാലം എങ്ങനെ ജീവിച്ചു എന്നതാണ് പരിഗണിക്കേണ്ടത്. അത് നോക്കുമ്പോള്‍ പ്രണവ് അതിഭാഗ്യവാനാണ്. കേരളം കണ്ട ഏറ്റവും മനോഹരമായ പ്രണയകഥകളില്‍ മുന്‍പന്തിയിലാണ് പ്രണവിന്റെയും ഷഹാനയുടെയും ജീവിതം.

പ്രണവിന്റെ മരണം ആഘോഷിക്കുന്നവരുടെ കുഴപ്പം മതഭ്രാന്ത് മാത്രമല്ല, ജീവിതത്തില്‍ തീവ്രമായ പ്രണയം അനുഭവിക്കാന്‍ പറ്റാത്തതില്‍ ഉള്ള അസൂയ കൂടിയാണ്. വയറും തിരുമ്മി കട്ടിമീശയും വച്ച് ഉമ്മറത്തിരുന്ന് ‘താനെങ്ങനെ വീട്ടിലെ പെണ്ണുങ്ങളെ അടക്കി നിര്‍ത്തുന്നു’ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഗര്‍വ്വ് പറയുന്ന ടിപ്പിക്കല്‍ മലയാളി ആണുങ്ങള്‍ കരുതുന്നത് പോലെ സ്ത്രീകള്‍ പ്രണയിക്കുന്നത് macho masculinity-യേയോ നിങ്ങളുടെ സംരക്ഷകന്‍-പരിവേഷത്തെയോ ഉറച്ച ശരീരത്തെയോ അല്ല. നിങ്ങളില്‍ പലരും അഹങ്കരിക്കുന്നത് പോലെ രാഷ്ട്രീയ നിലപാടുകളെയും അല്ല. പ്രണയത്തിന് പാത്രമാകാന്‍ വേണ്ടത് പ്രണയിക്കാനുള്ള മനസ്സ് മാത്രമാണ്.

നിയന്ത്രണം പ്രണയമല്ല. സ്വാതന്ത്ര്യമാണ് പ്രണയം. സംരക്ഷണം പ്രണയമല്ല. ശാക്തീകരണമാണ് പ്രണയം. വിട്ടുവീഴ്ചകള്‍ ഒട്ടുമേ പ്രണയമല്ല. സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നതില്‍ മാത്രമാണ് പ്രണയമുള്ളത്. ഇതൊന്നും അനുഭവിക്കാതെ, തങ്ങള്‍ക്ക് വേണ്ടത് ചോദിച്ചും നിര്‍ബന്ധിച്ചും വാങ്ങിയെടുത്ത് മാത്രം ശീലിച്ച ഈ നാട്ടിലെ ഒരു വലിയ വിഭാഗം ആണുങ്ങള്‍ക്ക് ഷഹാനയ്ക്ക് എങ്ങനെയാണ് പ്രണവിന്റെ പ്രണയിക്കാന്‍ കഴിഞ്ഞത് എന്ന് മനസ്സിലാകില്ല. അതിലുള്ള ചൊരുക്ക് അയാളുടെ മരണവാര്‍ത്തയ്ക്ക് കീഴെ തീര്‍ക്കുന്നുണ്ടെങ്കില്‍ അവരോട് സഹതാപം മാത്രമാണ് തോന്നേണ്ടത്.

പിന്നെ മതത്തെ കുറിച്ച് പറയാന്‍ ആണെങ്കില്‍ – സ്‌നേഹത്തിന് തടസ്സം നില്‍ക്കുന്ന ഒരു തത്വചിന്തയും ആത്മീയതയില്‍ അധിഷ്ഠിതമല്ല. അങ്ങനെ അല്ലാത്തതൊന്നും മതവുമല്ല. സ്‌നേഹമാണ്, പ്രണയമാണ് മതത്തിന്റെ കാതല്‍. അത് അനുവദിക്കാത്ത ഒരു മതത്തെയും പരിഗണിക്കേണ്ടതില്ല. കൊന്നാല്‍ കൂട്ടുനില്‍ക്കുകയും പ്രണയിച്ചാല്‍ എതിര്‍ക്കുകയും ചെയ്യുന്നത് ഏത് മതമാണെങ്കിലും കുടുംബം ആണെങ്കിലും രക്തബന്ധുക്കള്‍ ആണെങ്കിലും പോയി പണി നോക്കാന്‍ പറയണം, പുല്ല്.

PS: ഇപ്പോള്‍ ഷഹാനയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഉദ്ദേശം ഇനിയുള്ള കാലം ആ കുട്ടിയെ ഈ സംഭവത്തില്‍ തളച്ചിടുക എന്നതാണ്. മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ഈ ദുരിതം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ഇടയ്ക്കിടെ check on ചെയ്ത്, ദുഃഖം ഓര്‍മ്മിപ്പിച്ച്, ആ കുട്ടിയെ സമൂഹം കയറില്ലാതെ കെട്ടിയിടും.

‘പ്രണവിന്റെ മാത്രം’ എന്ന ഗ്ലോറിഫിക്കേഷന്‍ അതിനൊരു മറയാക്കും. എന്നിട്ട് ചരമാവാര്‍ഷികത്തിനും പ്രണയദിനത്തിനും ഓണത്തിനും വിഷുവിനും എല്ലാം അത് പൊലിപ്പിച്ച് വാര്‍ത്തയാക്കും. നിഷ്‌കളങ്കര്‍ ഈ കണ്ടന്റ് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. ഈ വിഷയത്തില്‍ എങ്കിലും അതിനെല്ലാം ഒരു മാറ്റമുണ്ടാകട്ടെ. നല്ലൊരു ദാമ്പത്യം പ്രണവിന് സമ്മാനിച്ച സന്തോഷത്തില്‍ ഷഹാനയ്ക്ക് പുതിയ ജീവിതലക്ഷ്യങ്ങളുമായി മുന്നേറാന്‍ കഴിയട്ടെ ??എന്നു പറഞ്ഞാണ് അനഘ കുറിപ്പ് അവസാനിപ്പിക്കുന്നത്.