അശ്ലീല ആംഗ്യ വിവാദം ; വിശദീകരണവുമായി ഗൗതം ഗംഭീര്‍

ഏഷ്യ കപ്പില്‍ ഇന്ത്യ നേപ്പാള്‍ മത്സരത്തിനിടെ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു എന്ന പേരിൽ ഇപ്പോൾ  പുലിവാലുപിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ  താരം ഗൗതം ഗംഭീര്‍. മത്സരത്തിനിടെ കോലി.കോലി ചാന്‍റ് മുഴക്കിയ കാണികള്‍ക്ക് നേരെ ഗൗതം ഗംഭീര്‍ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകര്‍ താരത്തിന് നേരെ തിരിഞ്ഞത്. അശ്ലീല ആംഗ്യം കാണിക്കുന്ന താരത്തിന്‍റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായി മാറി കഴിഞ്ഞു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഗൗതം ഗംഭീര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മത്സരത്തിനിടെയാണ് ഗംഭീര്‍ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചത്. മൈതാനത്ത് നിന്ന് ഗ്യാലറിയിലേക്ക് വരികയായിരുന്ന ഗംഭീറിനെ നോക്കി ആരാധകര്‍ കോലി.കോലി എന്ന് ഉറക്കെ വിളിക്കുന്നതും ഗംഭീര്‍ അശ്ലീല ആംഗ്യം കാട്ടി നടന്ന് പോകുന്നതും വീഡിയോയില്‍ വ്യക്തമായി ദൃശ്യമായിരുന്നു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം അതല്ലയെന്നും, ഗ്യാലറിയിലിരുന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതികരണ മാണ് താൻ നടത്തിയത് എന്നുമായിരുന്നു ഗൗതം ഗംഭീറിന്‍റെ മറുപടി. ‘സമൂഹ മാധ്യമങ്ങളിലൂടെ കാണുന്നതെല്ലാം ശരിയല്ല. ജനങ്ങള്‍ അവര്‍ക്ക് അവശ്യമുള്ളത് മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുന്നത്. നിങ്ങള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കശ്‌മീരിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ മുമ്പിലുള്ള വ്യക്തി പ്രത്യക്ഷമായും പ്രതികരിക്കും എന്നതാണ് വൈറലായ വീഡിയോയുടെ സത്യം. അവിടെ 2-3 പാക്കിസ്ഥാനികള്‍ ഇന്ത്യാ വിരുദ്ധമായ കാര്യങ്ങളും കശ്‌മീരുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. അതിനാല്‍, അത് എന്‍റെ സ്വാഭാവിക പ്രതികരണമായിരുന്നു. എന്‍റെ രാജ്യത്തിനെതിരെ എനിക്ക് ഒന്നും കേട്ട് നില്‍ക്കാല്‍ കഴിയില്ല. അതിനാലാണ് ഞാൻ പ്രതികരിച്ചത് എന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്.

നേരത്തെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് പിന്നാലെ ഗൗതം ഗംഭീര്‍ നടത്തിയ പ്രതികരണവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യ- പാക് മത്സരം മഴ മൂലം മുടങ്ങിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെയായിരുന്നു ഗൗതം ഗംഭീര്‍ അന്ന് വിമര്‍ശിച്ചത്.താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ബൗണ്ടറിക്ക് പുറത്ത് മതിയെന്നും മൈതാനത്ത് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നതെന്ന് ഇന്ത്യൻ ടീം മറക്കരുത് എന്നുമായിരുന്നു ഗൗതം ഗംഭീറിന്‍റെ വിമര്‍ശനം. ‘രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദത്തിന്‍റെ ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ മൈതാനത്തിന് പുറത്തു നിര്‍ത്തണം. കളിക്കിടെ അത് വേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാര്‍ പരസ്‌പരം പുറത്തു തട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണുന്നുണ്ട്. കുറച്ച്‌ വര്‍ഷം മുമ്പ് ഇതൊന്നും കാണാന്‍ കഴിയില്ലായിരുന്നു’ എന്നതായിരുന്നു ഗംഭീറിന്‍റെ അഭിപ്രായം. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.