ഐ ലവ് യൂ.. നന്ദന! മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ… പൊന്നോമനയുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെഎസ് ചിത്ര. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറന്നിട്ടുള്ളത് എല്ലാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നടയിലും ആന്ധ്രയിലും വരെ ചിത്രയുടെ ശബ്ദമാധുരി ഏറ്റെടുത്തിട്ടുണ്ട്. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള…

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെഎസ് ചിത്ര. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറന്നിട്ടുള്ളത് എല്ലാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നടയിലും ആന്ധ്രയിലും വരെ ചിത്രയുടെ ശബ്ദമാധുരി ഏറ്റെടുത്തിട്ടുണ്ട്. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ചിത്രയുടെ മനസിലെ സ്വകാര്യ ദു:ഖമാണ് മകള്‍ നന്ദന.

മകള്‍ എന്നന്നേക്കുമായി വിട പറഞ്ഞിട്ടും ഇന്നും ഉണങ്ങാത്ത മുറിവാണ് നന്ദനയുടെ വിയോഗം. ഇപ്പോഴും ആ വേദനയില്‍ നിന്ന് പൂര്‍ണമായി പുറത്തുവരാന്‍ ചിത്രയ്ക്ക് സാധിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ മകള്‍ക്കായി ഏറെ ഹൃദ്യമായ കുറിപ്പുകള്‍ ചിത്ര പങ്കിടാറുണ്ട്. ഇന്നേ ദിവസവും ചിത്ര മകളുടെ ഓര്‍മ്മകളിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്ന് നന്ദനയുടെ പിറന്നാള്‍ ദിനമാണ്.

‘എവിടെയും സ്‌നേഹം മാത്രമുള്ളിടത്ത്.. വര്‍ഷങ്ങള്‍ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ. എന്റെ അരികിലില്ലെങ്കിലും നീയവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാന്‍ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു. ഐ ലവ് യൂ. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട നന്ദനാ..’ എന്നാണ് മകളുടെ ചിത്രവും പങ്കുവച്ച് ചിത്ര കുറിച്ചത്.

സ്വര്‍ഗലോകത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന നന്ദനയ്ക്ക് നിരവധി പേര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. നിങ്ങളുടെ കുഞ്ഞ് മാലാഖ ഞങ്ങളുടെ ഹൃദയത്തിലും ജീവിക്കുന്നുവെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ് ചിത്രയ്ക്കും വിജയശങ്കറിനും കുഞ്ഞ് പിറന്നത്. 1987ലായിരുന്നു ഇരുവരുടെയും വിവാഹം. കൃഷ്ണനോടുള്ള അടങ്ങാത്ത ഭക്തി കാരണമാണ് ചിത്ര കുഞ്ഞിന് നന്ദന എന്ന പേരിട്ടത്.

എന്നാല്‍, ആ സന്തോഷത്തിന് കുറച്ചുനാളത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണു നന്ദന മരണപ്പെടുകയായിരുന്നു. എആര്‍ റഹ്‌മാന്‍ ഷോയില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ എത്തിയതായിരുന്നു ചിത്ര. നന്ദനയ്ക്ക് ഒന്‍പത് വയസ് തികയുന്നതിന് മുന്‍പായിരുന്നു അപ്രതീക്ഷിത വിയോഗം.