മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നടക്കുന്നത്. താരലോകത്തുനിന്നും പൊതുജനങ്ങളില്‍ നിന്നെല്ലാം താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം. മാപ്പ് ചോദിച്ചതിന് ശേഷവും സുരേഷ് ഗോപിയെ ചിത്രവധം ചെയ്യുന്നതിന് പിന്നിലുള്ള കാരണം അവര്‍ മാപ്പല്ല ആഗ്രഹിച്ചിരുന്നത് എന്നുള്ളതാണ്. അവര്‍ക്ക് വേണ്ടത് ‘സീറ്റാണെന്നും’ മേജര്‍ രവി പറയുന്നു.
സുരേഷ് ഗോപി…. ശരിയാണ് വളരെ വൃത്തികെട്ടവൻ.. പിതൃ തുല്യന്‍ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കൈക്കടത്തിയ ആള്‍. അവരുടെ വിദ്യാഭ്യാസം, രോഗങ്ങള്‍ അതുപോലെ ഉള്ള പല ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട ആള്‍. തന്റെ പ്രിയപ്പെട്ട മോളുടെ മരണ ശേഷം ആ കുട്ടിയുടെ പേരില്‍ തുടങ്ങിയ ചാരിറ്റബിള്‍ ട്രസ്റ്റ്.. അയ്യേ ആള് ശരിയല്ല.
നാട്ടുകാരെ ഈ കേരളത്തില്‍ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിന്റെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി.. പിന്നെ നിരങ്ങി.. നിങ്ങള്‍ ഒന്നു മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനങ്ങള്‍ കൊടുത്തു. എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു.
നിങ്ങള്‍ക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു? കഷ്ടം.. ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു.. നിങ്ങള്‍ വിട്ടില്ല. കാരണം നിങ്ങള്‍ക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്.. ആ കൂട്ടത്തില്‍ കുറെ നാഷണല്‍ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകള്‍ മുക്കാനും സാധിച്ചു. പാവം ജനങ്ങള്‍. എല്ലാവര്‍ക്കും നമസ്‌കാരം, ജയ്ഹിന്ദ് എന്നാണ് മേജര്‍ രവി കുറിച്ചത്.