വേണ്ടിടത്ത് ഇതു രണ്ടും കടന്നു വരും ; വെളിപ്പെടുത്തി മീര ജാസ്മിൻ

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിൻ. ആദ്യ ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറി മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍…

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിൻ. ആദ്യ ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറി മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുന്ന താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.മീരാ ജാസ്മിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള  ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തു. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ വൈവിധ്യമാര്‍ന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു മീരാ ജാസ്മിൻ. കോളേജ് കുമാരിയായും അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങളിലുമെല്ലാം മീര ജാസ്മിൻ ഒരുപോലെ തിളങ്ങി. അച്ചുവിന്റെ അമ്മ,  സ്വപ്നക്കൂട്, കസ്തൂരിമാൻ, തന്മാത്ര തുടങ്ങി മലയാളികളുടെ മനസ്സില്‍ തങ്ങി  നില്‍ക്കുന്ന മീര ജാസ്മിൻ സിനിമകള്‍ നിരവധിയാണ്.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേസമയം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. അക്കാലത്ത് അന്യഭാഷയില്‍ പോയി നേട്ടമുണ്ടാക്കാൻ സാധിച്ച നായികയായിരുന്നു മീര ജാസ്മിൻ.പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടായിരത്തിനാലിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ മീരാ ജാസ്മിൻ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്. അതിവേഗത്തിലാണ് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി മീര ജാസ്മിൻ പേരെടുത്തത്. അങ്ങനെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മീര ജാസ്മിൻ ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മകള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീര ജാസ്മിന്റെതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് അണിയറയില്‍ ഉള്ളത്. മീര ടൈറ്റില്‍ റോളില്‍ എത്തുന്ന ക്വീൻ എലിസബത്താണ് അതില്‍ റിലീസിന് ഒരുങ്ങുന്നത്. നരേനാണ് ചിത്രത്തിലെ നായകൻ. അതിനിടെ മലയാളത്തിലെ ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ.തിരിച്ചു വരുമ്പോള്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മീര ജാസ്മിൻ പറയുന്നു. ഇന്‍ഡസ്ട്രി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ സെറ്റിലും മാറ്റങ്ങളുണ്ട്.

ഓരോ കഥാപാത്രത്തെയും വിശദമായി അനലൈസ് ചെയ്താണ് ഇപ്പോള്‍ ഷൂട്ടിങ്ങിലേക്ക് കടക്കുന്നത്. വളരെ സന്തോഷം തോന്നുന്ന കാര്യമാണതെന്നും താരം പറയുന്നു. പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ അവസരം കിട്ടിയാല്‍ ജീവിതത്തിന്റെ ഏതുഘട്ടം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് താനിതുവരെ അതേക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്ന് ആയിരുന്നു മീര ജാസ്മിന്റെ  മറുപടി. സ്‌കൂള്‍കാലത്തേക്കു പോകാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും. ഇനി പഠിക്കാനൊന്നും വയ്യെന്നും മീര പറഞ്ഞു.സ്‌കൂളില്‍ പോകാന്‍ എന്തു മടിയായിരുന്നു. പക്ഷേ കൂട്ടുകാരെ ഓര്‍ക്കുമ്പോള്‍ അതൊരു നല്ല കാലമാണ്. അന്നത്തെ കൂട്ടുകാരാണ് ഇപ്പോഴും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും മീര ജാസ്മിൻ വ്യക്തമാക്കി. ഒരേസമയം കുട്ടിത്തവും പക്വതയും ഉള്ള ആളാണ് താനെന്നും മീര ജാസ്മിൻ പറഞ്ഞു. വേണ്ടിടത്ത് ഇതു രണ്ടും കടന്നു വരും.എപ്പോഴും പോസിറ്റീവ് ആയിരിക്കുക, സന്തോഷമായിരിക്കുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.താൻ ഇതുവരെ ചെയ്തതില്‍ തന്റെ സ്വഭാവത്തോടെ ചേര്‍ന്ന് നില്‍ക്കുന്നത് ഏറ്റവും പുതിയ ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രമാണെന്നും മീര പറഞ്ഞു.ഡിസിപ്ലിന്‍, വൃത്തി, ഹെല്‍ത്ത് കോണ്‍ഷ്യസ്‌നെസ്, പ്രതികരിക്കുന്ന രീതി ഇതൊക്കെ തനിക്കും എലിസബത്തിനും ഒരേപോലെയാണെന്ന് താരം പറഞ്ഞു. നരേനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന അനുഭവവും പങ്കുവച്ചു. സിനിമയിലെ നല്ല സുഹൃത്തുക്കളിൽ  ഒരാളാണ് നരേന്‍. ക്വീന്‍ എലിസബത്തിന്റെ ഷൂട്ടിങ്ങ് ശരിക്കും ഒരു കൂട്ടുകാരന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഫീലായിരുന്നു. ഞാന്‍ നന്നായി ചെയ്യണമെന്ന് എന്നേക്കാള്‍ ആഗ്രഹിച്ചത് നരേനാണ്. എപ്പോഴും സപ്പോര്‍ട്ട് ചെയ്യും. പോസിറ്റീവായി മുന്നോട്ടു നയിക്കുന്ന ഒരാള്‍. ഞങ്ങളൊരുമിച്ചുള്ള നാലാമത്തെ സിനിമയാണ്. അച്ചുവിന്റെ അമ്മ മുതലുള്ള ഓര്‍മകളുണ്ടെന്ന് മീര ജാസ്മിൻ പറയുന്നു.