ഓപ്പറേഷൻ സിന്ദൂർ, അമ്മയുടെ നിറുകയിലെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടി; തക്കസമയത്ത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനം, ആരതി

പാകിസ്താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് വിശ്വസിച്ചിരുന്നു അതിനായി പ്രാർത്ഥിച്ചിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ സാധിച്ചു ഇനിയും അത് തുടർന്നുകൊണ്ടിരിക്കും, നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമാണുള്ളത് ആരതി പറഞ്ഞു.

അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും ആരതി കൂട്ടിച്ചേർത്തു. പുരുഷന്മാരെ മാത്രമായിരുന്നു അവർ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്ത്രീകൾ അതെ ആഘാതത്തിൽ തന്നെ ജീവിക്കണം എന്നായിരിക്കാം അവർ ഉദ്ദേശിച്ചിട്ടുണ്ടാകുക. എന്നാൽ ഇന്ത്യൻ സ്ത്രീകളും കണ്ണീരൊഴുക്കി ആ നടുക്കത്തിൽ ജീവിക്കില്ല. ഞങ്ങൾക്കും മറുപടി ഉണ്ട്. ചോദിക്കാൻ ഇന്ത്യ ഉണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്നതിനേക്കാൾ വലിയൊരു പേര് ഈ തിരിച്ചടിക്ക് നിർദേശികാണില്ല. എന്റെ അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണിത് , ആരതി പറയുന്നു.

അതേസമയം ,പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനമാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വെളിപ്പെടുത്തി.