പാകിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപെടുത്തും, നടപടികൾ കടുപ്പിക്കുന്നു ഇന്ത്യ

ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന് തക്കതായ മറുപടി നൽകാൻ കേന്ദ്രം. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷൻ്റെ പ്രവർത്തനം നിർത്തിയേക്കും. സിന്ധു നദി ജല കരാറും റദ്ദാക്കിയേക്കും. കർത്താർപൂർ ഇടനാഴി അടച്ചേക്കും. വ്യാപാര രംഗത്തും നിയന്ത്രണം ഏർപ്പെടുത്തും.ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയേക്കും. വ്യാപാര രംഗത്തും നിയന്ത്രണം ഏർപ്പെടുത്തും.പാകിസ്താനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചേക്കും.

സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി വൈകിട്ട് ചേരും. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനിൽ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.

ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്.