കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി കുട്ടിയുടെ സ്രവ സാംപിൾ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകണം. വൈകിട്ടോടെ പരിശോധന ഫലം എത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട് . കുട്ടിക്ക് നിപവൈറസ് ബാധ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യോഗം വൈകിട്ട് നടക്കും. വൈകുന്നേരം മാധ്യമങ്ങളെ കൃത്യമായ വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ 14 കാരന് ഇക്കഴിഞ്ഞ 15 ാം തിയതിയാണ് പനിയും ശ്വാസ തടസവും തുടങ്ങിയത്. ആദ്യം നാട്ടിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂർഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ നില കൂടുതല്‍ വഷളായി. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവ സാംപിള്‍ പുണെയിലേക്ക് പരിശോധനക്ക് അയച്ചത്. പിന്നാലെ, കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് നിപ പ്രോട്ടോക്കോള്‍ പ്രകാരമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.അതിനിടെ, പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധോനയില്‍ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെള്ളുപനി ബാധിക്കുന്ന കുട്ടികളില്‍ ചില ഘട്ടങ്ങളില്‍ നിപയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കാറുള്ളതിനാല്‍ പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം നിര്‍ണായകമാണ്. ഫലം വൈകിട്ടോടെ അറിയാനാകുമെന്നാണ് പ്രതീക്ഷ . അതേസമയം മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

ഓണ്‍ലൈനായി അടിയന്തര യോഗം വിളിച്ച ആരോഗ്യ മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകീട്ടോടെ ആരോഗ്യ മന്ത്രി മലപ്പുറത്തെത്തും. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡിഎംഒമാര്‍, ഡിപിഎംമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.അതേസമയം അമീബിക് മസ്തിക ജ്വരബാധയുടെ ഭീഷണിയും ഒഴിയുന്നില്ല. അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടി രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു.