ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും, ആര്‍ക്കും അതു തടയാന്‍ പാടില്ലെന്നും ലോകത്തോടു പറഞ്ഞ മാര്‍പ്പാപ്പയാണ് ഇപ്പോൾ ഓര്‍മയാവുന്നത്.

2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266 മത് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ജനഹൃദയങ്ങളെ തൊട്ടും സ്നേഹിച്ചും വിശുദ്ധജീവിതം നയിച്ചത് 89 വര്‍ഷമാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മാർപാപ്പ. ജനനം 1936ല്‍, വൈദികനായത് 56 വര്‍ഷം മുന്‍പ്, 2001ല്‍ കര്‍ദിനാളായി.ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു തന്നെ പ്രവര്‍ത്തിച്ചും പ്രാര്‍ഥിച്ചും എന്നും നയിച്ചത് ലളിതജീവിതം.ആര്‍ച്ച് ബിഷപ്പായപ്പോഴും മാര്‍പ്പാപ്പയായപ്പോഴും സാധാരണ മുറിയില്‍ താമസം. മനുഷ്യപ്പറ്റോട‌െ സഞ്ചാരം,വീടുകളില്ലാത്തവര്‍ക്ക് വത്തിക്കാനില്‍ കുളിമുറികളൊരുക്കി. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ഥികളെയും ജയിലില്‍ കഴിയുന്നവരെയും ഉള്‍പ്പെടുത്തി.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന പദവിക്കും മുകളിലായി ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന ലോകനേതാവായ മാറിക്കഴിഞ്ഞിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാവരുടെയും നേതാവാകാന്‍ ആഗ്രഹിക്കുന്നവന്‍, ദാസനാകണമെന്ന തിരുവചനത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫ്രാന്‍സിസ് പാപ്പ.