തത്തമ്മേ! പൂച്ച, എന്ന മട്ടിൽ പെരുന്നാൾ ആശംസകൾ പറഞ്ഞാൽ വയനാടിന് തൃപ്തിയാകും എന്ന ധാരണയാണെങ്കിൽ അത് ഭോഷ്കാണ്; പ്രിയങ്ക ഗാന്ധിക്കെതിരെ സമസ്‌ത

വഖഫ് ഭേദഗതി ബിൽ അവതരണവേളയിൽ ലോക്സഭയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിനെതിരെ വിമർശനവുമായി സമസ്ത നേതാക്കൾ. സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറയുന്നു. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് പ്രിയങ്കയ്ക്ക് വയനാട് നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നൽകിയത്, തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ് സത്താർ പന്തല്ലൂർ പറഞ്ഞു.

എന്നാൽ, പ്രിയങ്ക ഗാന്ധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിദേശത്തായതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. ചികിത്സയിലുള്ള അടുത്ത ബന്ധുവിനെ കാണാനാണ് പ്രിയങ്ക പോയതെന്നും ,വിദേശയാത്രക്ക് പ്രിയങ്ക ഗാന്ധിക്ക് പാർട്ടി അനുമതി നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വിപ്പ് നൽകിയപ്പോഴും ഇക്കാര്യം പ്രിയങ്ക അറിയിച്ചിരുന്നെന്നും ,യാത്രക്ക് ലോക്സഭ സ്പീക്കർ അനുമതി നൽകിയിരുന്നുവെന്നും കോൺഗ്രസ് വെളിപ്പെടുത്തി.