വര്‍ക്കല ട്രെയിൻ അതിക്രമം; ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ പ്രതികരിക്കുന്നു

തിരുവനന്തപുരം വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതികരിച്ച് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ’അമ്മ സുമതി.

സ്ത്രീകൾക്ക് ട്രെയിനിൽ സുരക്ഷയില്ലെന്ന് സുമതി പറയുന്നു. തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്ക് നേരെ നടന്നത് സൗമ്യ നേരിട്ടതുപോലെയുള്ള ക്രൂര കൃത്യമാണ്. 15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുതെന്ന് ഈയമ്മ ആവർത്തിക്കുന്നു.

ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു. സമാന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമല്ല നടപടി ഉണ്ടാകേണ്ടത്. ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല.

അതേസമയം സുരേഷ് കുമാർ എന്നയാൾ വർക്കലയിൽ വെച്ചാണ് 19 കാരിയെ പിന്നിൽ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടത്. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ പ്രതി പുറത്തേക്ക് തള്ളിയിട്ട് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. താനല്ല ഇതര സംസ്ഥാനക്കാരനായ ഒരാളാണ് ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടതെന്നാണ് പ്രതി ആദ്യം മൊഴി നല്‍കിയത്.