‘ഒരു സംവിധായകന്‍ എന്നെ മുഖത്തടിച്ചു, ആ സംഭവത്തിന് ശേഷം തമിഴ് മേഖലയില്‍ എനിക്ക് ഒരു സിനിമ കിട്ടാന്‍ ബുദ്ധിമുട്ടായി’ പത്മപ്രിയ

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ രഹസ്യം എന്താണ്? ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഓരോ ദിവസം കഴിയും തോറും ശക്തമാകുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടണമെന്നു ചലച്ചിത്ര…

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ രഹസ്യം എന്താണ്? ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഓരോ ദിവസം കഴിയും തോറും ശക്തമാകുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടണമെന്നു ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന കടുത്ത നിലപാടിലാണു സര്‍ക്കാര്‍. ഇതിനെ കുറിച്ച് ഡബ്ല്യുസിസി അംഗവും നടിയുമായ പത്മപ്രിയ പറയുന്നത് ‘എന്തോ വിചിത്രമായ കാരണത്താല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല.

padmapriya life story
padmapriya life story

കാരണം ചോദിച്ചാല്‍ അവരുടെ മറുപടി ജസ്റ്റിസ് ഹേമ പറഞ്ഞത് ഈ റിപ്പോര്‍ട്ട് വളരെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ് എന്നാണ്. പക്ഷെ എന്തുകൊണ്ട് ഈ റിപ്പോര്‍ട്ട് പുറത്തു വരണം എന്നത് കൂടി മനസിലാക്കണം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിന്ന് മനസിലായ കാര്യം എന്തെന്നാല്‍, ഇപ്പോഴും ഡബ്ല്യൂസിസിയുടെ മാത്രം ഡിമാന്‍ഡ് ആണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്നുള്ളത് എന്നാണ്. ഒരു ഡബ്ല്യൂസിസി ഭാരവാഹി എന്ന നിലയില്‍, ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍, എനിക്ക് മനസിലാകുന്നില്ല ഇത് എങ്ങനെയാണ് പ്രാക്ടിക്കലായി നടപ്പിലാക്കാന്‍ പോകുന്നത് എന്ന് നടി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വിദ്യാര്‍ത്ഥി സംഘടന തന്നെ മുന്നോട്ടു വന്നു പറഞ്ഞിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാനും അത് അറിയാനും ഞങ്ങള്‍ താല്‍പര്യപ്പെടുന്നു എന്ന്.കാരണം അവര്‍ ഭാവിയില്‍ ഈ മേഖലയില്‍ എത്തുമ്പോള്‍ എന്താണ് ഇവിടെ ഒരു മുന്നേറ്റമുള്ളത് എന്നാണ് അവര്‍ ചോദിച്ചത്. അങ്ങനെയുളള ചോദ്യങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഉണ്ട്. ഒരു 10 വര്‍ഷം മുന്‍പ് തന്നെ അവകാശങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇപ്പോഴത്തെ സ്ത്രീകള്‍ക്കും പുരുഷന്മക്കും മറ്റു ജന്‍ഡറിനും ഉണ്ട്. പക്ഷെ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് മനസിലാകുന്നില്ല. ഇക്കഴിഞ്ഞ മീറ്റിംഗിലും അത് തന്നെയാണ് കുറച്ചു പേര്‍ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 5000 പേജുള്ള റിപ്പോര്‍ട്ട് ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ 5000 പേജില്‍ ഇത്രയധികം ആള്‍ക്കാരുടെ സാക്ഷ്യം ഉണ്ടെങ്കില്‍ ആ ഡേറ്റ വിലപ്പെട്ടത് തന്നെയല്ലേ. അപ്പോള്‍ അതിന്റെ ഉപയോഗം ഇല്ല എന്ന് എങ്ങനെ തീരുമാനിക്കും. ഉപകാരമാണോ അല്ലയോ എന്ന് പൊതു സമൂഹം തീരുമാനിക്കട്ടെ. ഇത് കുറച്ചുപേര്‍ക്ക് വേണ്ടി മാത്രമല്ല. എല്ലാ വര്‍ക്കും കൂടെ വേണ്ടിയാണ്. ഇതിനെ ആ രീതിയില്‍ സര്‍ക്കാര്‍ കാണണം.

Padmapriya02
Padmapriya

നമ്മള്‍ മനസ്സിലാക്കണം, ലൈംഗിക ചൂഷണം എല്ലാ പ്രശ്ങ്ങളില്‍ നിന്നുമുള്ള ഒരു പ്രശ്‌നം മാത്രമാണ്. എന്റെ കേസില്‍ ഒരു സംവിധായകന്‍ എന്നെ മുഖത്തടിച്ചു. ഇത് ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. ‘അമ്മ’ എന്നെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു. ഞാന്‍ പരാതി നല്‍കി, സംവിധായകനെ ഒരു വര്‍ഷത്തേക്ക് വിലക്കി. പക്ഷെ സത്യം എന്താണ് എന്നാല്‍, ആ സംഭവത്തിന് ശേഷം തമിഴ് മേഖലയില്‍ എനിക്ക് ഒരു സിനിമ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അതാണ് പറഞ്ഞത് ഇത് ലൈംഗിക പ്രശ്ങ്ങള്‍ മാത്രമല്ല. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വിലയില്ല എന്ന് പറയാന്‍ കഴിയില്ല.

അവസരങ്ങള്‍ നഷ്ടപ്പെടും എന്നുള്ളതുകൊണ്ടാണ് പരാതികള്‍ പലതും പുറത്തു വരാത്തത്. എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നില്ല എന്നുള്ളത് സര്‍ക്കാരിനോട് തന്നെയാണ് ചോദിക്കേണ്ടത്. അവരാണ് ഉത്തരം പറയേണ്ടത്. ഞങ്ങള്‍ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും, ഇരയില്‍ നിന്ന് അതിജീവതയിലേക്ക് ഞങ്ങള്‍ നാല് വര്‍ഷം കൊണ്ട് വന്നില്ലേ. അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കും. എനിക്കുറപ്പുണ്ട് ഇതിനു ഒരു ഫലം ഉണ്ടാകും. ഇത് ഒരു ഫൈറ്റ് ഒന്നുമല്ല. പക്ഷെ മാറ്റമുണ്ടാകും. അത് പതുക്കെ മാത്രമേ ഉണ്ടാകു. ‘അമ്മ’യുടെ ഇടപെടലില്‍ വിഷമമുണ്ട്, പക്ഷെ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അമ്മയെ ഇല്ലാതാക്കാന്‍ വേണ്ടിയല്ല എല്ലാം ഒരു മാറ്റത്തിനു വേണ്ടിയാണ്. മാറ്റം ഉണ്ടാകും പക്ഷെ എത്ര വേഗം ഉണ്ടാകും എന്നതില്‍ ഉറപ്പ് പറയാന്‍ കഴിയില്ല’ എന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.