വെറുമൊരു ഭാവന സൃഷ്ടി മാത്രമാണ്!! ആസ്വദിക്കുക..അല്ലെങ്കില്‍ ആസ്വദിക്കാതിരിക്കുക

പൃഥ്വിയെ നായകനാക്കി ബ്ലെസി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്‌ക്രീനില്‍ എത്തിച്ച ആടുജീവിതം മികച്ച പ്രതികരമാണ് നേടുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത എഫര്‍ട്ടുകളും ചിത്രത്തിലെ ഓരോ അണിയറപ്രവര്‍ത്തകരും പ്രത്യേകം കൈയ്യടികളാണ് നേടുന്നത്. പ്രവാസിയായ നജീബിന് മണലാരണ്യം കരുതി വച്ച…

പൃഥ്വിയെ നായകനാക്കി ബ്ലെസി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്‌ക്രീനില്‍ എത്തിച്ച ആടുജീവിതം മികച്ച പ്രതികരമാണ് നേടുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത എഫര്‍ട്ടുകളും ചിത്രത്തിലെ ഓരോ അണിയറപ്രവര്‍ത്തകരും പ്രത്യേകം കൈയ്യടികളാണ് നേടുന്നത്. പ്രവാസിയായ നജീബിന് മണലാരണ്യം കരുതി വച്ച കരളലിയിക്കുന്ന ജീവിതമാണ് ചിത്രം പറയുന്നത്. വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്ത ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയത്. നോവലിലെ ചില വൈകാരിക മൂഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനമാണ് നേരിടുന്നത്. ബെന്യാമിനെതിരെയും ബ്ലെസിയ്‌ക്കെതിരെയും വിമര്‍ശനം നിറയുകയാണ്.

സംഭവത്തില്‍ നടക്കുന്ന വിചാരണയ്‌ക്കെതിരെ റോബിന്‍ കെ മാത്യു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബ്ലെസിയെ ക്രൂശില്‍ ഏറ്റുക.. ഇടത്തും വലത്തും പൃഥ്വിരാജും ബെന്യാമിനും തൂങ്ങട്ടെ എന്നു പറഞ്ഞാണ് റോബിന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

12 വര്‍ഷം മുമ്പ് ആട് ജീവിതം വായിച്ചപ്പോള്‍ അതിലെ നജീബ് എന്ന വ്യക്തിയുടെ ദുരനുഭവങ്ങളാണ് ആ നോവലിന്റെ ഭാഷയേക്കാളും ഏതാനും ആഴ്ചകള്‍ മനസ്സിനെ അലട്ടിയത്.
അന്നും നജീബ് ആടുമായി ബന്ധപ്പെട്ടില്ലേ എന്ന് ഉള്ള ചോദ്യവും തുടരെ തുടരെ കേട്ടു. ഞാന്‍ ഒരാളോട് ചോദിച്ചു ‘തന്നെ ആ നോവലില്‍ ഹഠാദാകര്‍ഷിച്ചത് ആടുമായിട്ടുള്ള ബന്ധമാണോ?
ലോകത്തെ ഏറ്റവും അധികം ആളുകള്‍ വായിച്ച നോവലുകളില്‍ ഒന്നാണ് ‘ഗോഡ്ഫാദര്‍’. അതില്‍ ഹര്‍ഷ പുളകിതനായിട്ടാണ് ഞാന്‍ അതിന്റെ സിനിമ കാണുന്നത്. ലോകത്തിലെ ഏറ്റവും നല്ല ചലച്ചിത്രങ്ങളില്‍ ഒന്നാണ് ഗോഡ്ഫാദര്‍-ട്രിലോജി.. പക്ഷേ എന്റെ ഭാവനയുടെ ക്യാന്‍വാസില്‍ ഞാന്‍ വിരിയിച്ചു ഒരുക്കിയ കഥാപാത്രങ്ങള്‍ക്കോ സന്ദര്‍ഭങ്ങള്‍ക്കോ വൈകാരികതയ്‌ക്കോ നിറങ്ങള്‍ക്കോ മുന്‍പില്‍ സിനിമാ നിഷ്പ്രഭമായി പോയി. പക്ഷേ അതിന്റെ സംവിധായകനായ ഫ്രാന്‍സിസ് കപ്പേലോ, എഴുത്തുകാരന്‍ മാരിയോപ്പൂസോ നടന്മാരായ അല്‍പ്പാച്ചിനോ,മേര്‍ലന്‍ ബ്രാന്‍ഡോ തുടങ്ങിയവരെ ഒന്നും അധിക്ഷേപിക്കാതെ ഇരിക്കാനുള്ള മിനിമം വിവേകം എനിക്കുണ്ടായിരുന്നു…

ആടുജീവിതം കാണാന്‍ പോയപ്പോഴും കണ്ടുകൊണ്ടിരുന്നപ്പോഴും കണ്ടു ഇറങ്ങിയപ്പോഴും എനിക്ക് ഇതേ ചിന്തയുണ്ടായി.. പക്ഷേ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തിയോടും മനസ്സ് നിറഞ്ഞ ബഹുമാനവും നജീബിനെ പോലുള്ള അനേകരെ ഓര്‍ത്ത് വിങ്ങലും ഉണ്ട്. ‘പേരിയോനെ റഹ്‌മാനെ’ എന്ന മ്യൂസിക് ബിറ്റ് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഇപ്പോഴും ഒരു ആന്തലാണ്..

രണ്ടുദിവസമായി ഫേസ്ബുക്ക് തുറന്നാല്‍ കേരളത്തിനോടും ഇന്ത്യയോടും ഏറ്റവും അധികം ക്രൂരത കാണിച്ച വ്യക്തികളാണ് ബ്ലെസ്സിയും ബെന്യാമിനും പൃഥ്വിരാജും പിന്നെ എ ആര്‍ റഹ്‌മാനും എന്ന് തോന്നുന്നു..

ഇത് വെറുമൊരു ഭാവന സൃഷ്ടി മാത്രമാണ് എന്ന് കരുതി ആസ്വദിക്കുക..അല്ലെങ്കില്‍ ആസ്വദിക്കാതിരിക്കുക.. ഞാന്‍ ?200 മടക്കി സിനിമ കണ്ടതുകൊണ്ട് ഞാന്‍ ?20,000 ഡാമേജ് ചെയ്യും എന്ന് പറയുന്നത് നിങ്ങടെ മനസ്സിലെ സൈക്കോപ്പതിക്ക് നേച്ചര്‍ കൊണ്ട് കൂടിയാണ്..നമ്മുടെ മനസ്സ് എത്രത്തോളം ചെറുതാണ് ,പരിമിതമാണ് എന്നറിയണമെങ്കില്‍ ഒറ്റ കാര്യം മാത്രം പറയാം.. ഇന്ത്യയില്‍ നിന്ന് അധികമൊന്നും ദൂരെയല്ലാതെ ഫലസ്ഥിനില്‍ 35,000 പേരാണ് മൂന്നുമാസം കൊണ്ട് കൊന്നു തള്ളപ്പെട്ടത്.. .

എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് വിശുദ്ധ ഭൂമി എന്നും പറഞ്ഞ് കേരളത്തില്‍ നിന്ന് അങ്ങോട്ട് പൊയ്‌ക്കൊണ്ടിരുന്നത്… നമുക്ക് അറിയാത്ത നാട് ഒന്നുമല്ല അത്..ചീഞ്ഞളിഞ്ഞ ശവങ്ങളുടെ ദുര്‍ഗന്ധമാണ് അന്തരീക്ഷത്തില്‍ മുഴുവന്‍.. കൊടിയ പട്ടിണിയും വേദനയും ദുരിതങ്ങളും രോഗങ്ങളും താണ്ഡവമാടുകയാണ് അവിടെ.. കൊല്ലപ്പെട്ടവരില്‍ പകുതിയില്‍ അധികവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്..

ഈ ആധുനിക ലോകം കണ്ടതില്‍ ഏറ്റവും അധികം കിരാതമായ നരവേട്ടയാണ് അവിടെ നടക്കുന്നത്.. ലോകരാജ്യങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി പറയുകയാണ് കൊല നിര്‍ത്താന്‍.. ആ ഏകാധിപതി കേട്ട ഭാവം പോലും നടിക്കുന്നില്ല.. പക്ഷെ. നമുക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ..

നമ്മുടെ ഇന്ത്യ തന്നെ കടന്നുപോകുന്നത് ഏത് അവസ്ഥയിലേക്കാണ് എന്നുള്ള ബോധം പോലും ഇല്ലാത്ത മനുഷ്യരാണ് നമ്മളിലെ ഭൂരിപക്ഷവും..അതങ്ങനെയാണ് ..നമ്മുടെ വീടിന്റെ മുറ്റത്തെത്തുന്നത് വരെ ഏത് അക്രമവും നമുക്ക് കഥകളാണ്.. അതെ.. നമുക്ക് പരിചിതമല്ലാത്ത ലോകങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ ആകുന്നത് പോലെ…എന്നാണ് റോബിന്‍ പറയുന്നത്.