സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്തു; പൊലീസ് അന്വേഷണം തുടങ്ങി

കന്നഡ-തമിഴ് ടെലിവിഷൻ നടി നന്ദിനി സി എമ്മിനെ ബെംഗളൂരുവിലെ പിജി യിൽ ആത്മഹത്യ ചെയ്ത നിലയിൽ നിലയിൽ കണ്ടെത്തി. 26 വയസായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെങ്കേരി പോലീസ് സ്‌റ്റേഷനിലെ ഹനുമന്ത ഹാദിമാനിയുടെ നേതൃത്വത്തിലാണ് ആന്വേഷണം ‘ 2025 ഡിസംബർ 28ന് രാത്രി 11:16 നും 29 ന് പുലർച്ചെ 12:30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനം. സംഭവ സ്ഥലത്തു നിന്നും നന്ദിയുടെ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതിൽ നിന്നും മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ജോലി ചെയ്യാൻ താൽപര്യമില്ലെന്നും അഭിനയിക്കാനാണ് ആ​ഗ്രഹമെന്നും നന്ദിനി ഡയറിയിൽ കുറിച്ചിട്ടുണ്ട്. തന്റെ ഫീലിം​ഗ്സ് വീട്ടുകാർ മനസിലാക്കുന്നില്ലെന്നും ഡയറിയിൽ കുറിച്ചിരിക്കുന്നു.ജീവ ഹൂവഗിദെ’, ‘സംഘർഷ’, ‘ഗൗരി’ തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയാണ് നന്ദിനി. 2018ൽ ബല്ലാരിയിൽ നിന്നും പിയുസി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് നന്ദിനി. പിന്നീട് എൻജിനീയറിങ് കോഴ്‌സിന് ചേർന്നു. എന്നാൽ അഭിനയത്തോടുള്ള താൽപര്യം കാരണം രാജരാജേശ്വരി നഗറിൽ അഭിനയ പരിശീലനം നേടുകയായിരുന്നു. 2019മുതൽ, നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച നന്ദിനി ബെംഗളൂരുവിലായിരുന്നു ആദ്യം താമസിച്ചിരിക്കുന്നത്. ശേഷം 2025 ഓഗസ്റ്റിൽ കെങ്കേരിയിലേക്ക് താമസം മാറ്റി.
സർക്കാർ ഉദ്യോ​ഗസ്ഥനായ നന്ദിനിയുടെ പിതാവ് 2023ൽ അന്തരിച്ചിരുന്നു. ഈ ജോലി നന്ദിനിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ഇതോടെ വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഡിസംബർ 28ന് വൈകുന്നേരം നന്ദിനി തന്റെ സുഹൃത്തായ പുനീതിൻ്റെ വീട്ടിലെത്തിയിരുന്നു. രാത്രി 11:23 മണിയോടെ പിജിയിൽ തിരിച്ചെത്തി. പിന്നീട് പുനീത് പലതവണ നന്ദിനിയെ ഫോൺ വിളിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല. ഇതോടെ രാത്രി 11.50ന് പുനീത് പിജി മാനേജർ കുമാറിനെയും ഇൻചാർജ് കിരണിനെയും വിവരമറിയിച്ചു. ഇവർ വന്ന് വാതിൽ ഇടിച്ച് തുറന്ന് അകത്തു കയറിപ്പോൾ കണ്ടത് ജനൽ ഗ്രില്ലിൽ ആത്മഹത്യ ചെയ്ത നന്ദിനിയെ ആയിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം കഴിക്കാനായി കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദവും അതുമൂലമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും അലട്ടിയിരുന്നതായും പ്രാഥമിക പോലീസ് വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. തമിഴ് പരമ്പരയായ ‘ഗൗരി’യിലെ ഇരട്ട വേഷങ്ങളിലൂടെ നന്ദിനി വലിയ ആരാധക പ്രീതി നേടിയിരുന്നു. സീരിയലിലെ നടിയുടെ കഥാപാത്രം അടുത്തിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുന്ന രംഗം സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ ഈ സീരിയൽ രംഗത്തിന് നടിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നടിയുടെ വിയോഗത്തിൽ ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. കലാകാരന്മാർക്കിടയിലെ മാനസികാരോഗ്യ വെല്ലുവിളികൾ ചർച്ച ചെയ്യപ്പെടണമെന്നും പലരും അഭിപ്രായപ്പെട്ടു. ‌