കലാകാരിയാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണം- സത്യഭാമയോട് വിനയന്‍

നിറത്തിന്റെ പേരില്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകന്‍ വിനയനും രംഗത്ത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയനും വിഷത്തില്‍…

നിറത്തിന്റെ പേരില്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകന്‍ വിനയനും രംഗത്ത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയനും വിഷത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും തെറ്റു മനസിലാക്കി അദ്ദേഹത്തോട് മാപ്പ് പറയണമെന്നും വിനയന്‍ പറയുന്നു.

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ്. ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു.. സത്യഭാമട്ടീച്ചറേ… ശ്രീകൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു.. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും..

അസുരന്മാരെ മോഹിപ്പിച്ച് കീഴ്‌പ്പെടുത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്.. അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്.. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍ മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു..

രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്.. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ്, പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?

പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട്-ചേട്ടാ ദൈവം നമ്മളെ സൃഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-, എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടുത്ത് പശ്ചാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നൂ.. ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസ്സിന്റെ വലുപ്പമെങ്കിലും.. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക്ക് ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു. അതല്ലന്‍കില്‍ സാസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും.. എന്നാണ് വിനയന്‍ കുറിച്ചത്.