
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തൊമ്പത് വര്‍ഷമായി അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെയും 165 രാജവെമ്പാലകളേയും രക്ഷിച്ച സുരേഷ് ഈ തൊഴില്‍ മതിയാക്കുന്നു. വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ്.

നേരിടേണ്ടി വരുന്നത് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിട്ടിരുന്നു. പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നു എന്നും അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്നതെന്നും അപകടകരമായ രീതിയിൽ പാമ്പുകളെ പിടിക്കുന്നു എന്നുമൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്.

അടിസ്ഥാന രഹിതമായ ആരോപണമാണ് ഇവയെല്ലാം. ആദ്യം പാമ്പിനെ പിടിച്ചിരുന്നത് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു . പ്രളയത്തിന് ശേഷം 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത് ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ്.

വേദനയോടെയാണ് ഈ രംഗത്ത് റിട്ടയര്‍ ചെയ്യുന്നതെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ നോക്കണമെന്നും വാവ സുരേഷ് പറയുന്നു. ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. തനിക്ക് ഒരു ലാഭവുമില്ല. വാവാ സുരേഷ് പറയുന്നു.











