‘നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്, നായയെ തല്ലി പുറത്താക്കാറില്ല’!! പ്രതിഷേധിച്ചവരെ നായയോട് ഉപമിച്ച് രഞ്ജിത്ത്

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കൂവല്‍ താന്‍ കാര്യമാക്കുന്നില്ല. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അവരെ സൂചിപ്പിക്കാന്‍ സ്വന്തം വീട്ടിലുള്ള…

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കൂവല്‍ താന്‍ കാര്യമാക്കുന്നില്ല. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അവരെ സൂചിപ്പിക്കാന്‍ സ്വന്തം വീട്ടിലുള്ള പട്ടികളോട് ഉപമിച്ചാണ് സംവിധായകന്‍ സംസാരിച്ചത്.

‘ആരോ എന്തോ ബഹളമുണ്ടാക്കി. അത് കാണാന്‍ വലിയ പ്രേക്ഷകരും കൂടി. ഐഎഫ്എഫ്കെ നടത്തിപ്പില്‍ ഒരു വീഴ്ച്ചയും ഇല്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകള്‍ മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെ കാര്യമൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലി പുറത്താക്കാറില്ല,’ രഞ്ജിത് പറഞ്ഞു.

നല്ല സിനിമ കൊണ്ടുവരിക എന്നാണ് ചലച്ചിത്ര മേളയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിന് കഴിഞ്ഞിട്ടുണ്ട്. ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞു.

മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാരണമായത്.

മേളയുടെ ആദ്യ ദിവസങ്ങളില്‍ സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കും ക്യൂ നിന്നവര്‍ക്കും ചില സിനിമകള്‍ കാണാന്‍ പറ്റാതിരുന്നതാണ് പരാതികള്‍ക്ക് കാരണമായത്. റിസര്‍വേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്നും സംഘാടകര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും ആരോപണമുയര്‍ന്നു.

സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് ആളുകള്‍ കൂവിയത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു.