വീഴും, അടുത്ത ദിവസം എണീറ്റ് മുന്നോട്ടു നടക്കും!! എന്തുവിഷയം വന്നാലും ഒടുവില്‍ ഉയര്‍ന്നുകേള്‍ക്കുക ജാസ്മിന്‍ ജാഫര്‍ എന്ന പേര് തന്നെയാണ്-ആര്‍ജെ രഘു

ബിഗ് ബോസ് ആറാം സീസണ്‍ ഫൈനല്‍ ലാപ്പിലേക്ക് അടുക്കുകയാണ്. വളരെ ആവേശത്തോടെയാണ് ഓരോ ദിനവും കടന്നു പോകുന്നത്. സീസണില്‍ ആദ്യ ദിനം മുതല്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. ഷോയിലെ ഏറ്റവും ശക്തയായ മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഇപ്പോഴിതാ ജാസ്മിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സീസണ്‍ രണ്ടിലെ മത്സരാര്‍ഥിയുമായ ആര്‍ജെ രഘു.
ആര്യയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സൈബര്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന മത്സരാര്‍ത്ഥി ജാസ്മിനാണ്. ഇത്രയൊന്നും ഹേറ്റ് ഒരു മത്സരാര്‍ത്ഥിയും അര്‍ഹിക്കുന്നില്ല. അതുകൊണ്ടാണ് ജാസ്മിനെ സപ്പോര്‍ട്ട് ചെയ്യുന്നെന്നും രഘു പറയുന്നു.

ഓരോ ബിഗ് ബോസ് കാലത്തും നന്നായി പെര്‍ഫോം ചെയ്യുന്ന മിക്കവരും നേരിടേണ്ടി വരുന്ന പ്രശ്‌നമാണ് സൈബര്‍ ബുള്ളിയിങ് എന്നത്. ഈ സീസണ്‍ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, പ്രായം കൊണ്ട് വളരെ ചെറുതായൊരു പെണ്‍കുട്ടിയെ ഹൈജീന്റെ പേരിലും, അവള്‍ക്കവിടെ ഒരു പ്രണയമുണ്ടായി എന്നതിന്റെ പേരിലുമൊക്കെ പൊതുസമൂഹം വിലയിരുത്തപ്പെടുന്നതു കണ്ടു. അതെല്ലാം ഷോയുടെ ഭാഗമാണെന്നാണ് ആദ്യം ഓര്‍ത്തത്. എന്നാല്‍ ഷോയില്‍ ഉദ്ദേശിച്ച സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന പലരും പുറത്തുവന്ന് അഭിമുഖങ്ങളിലും മറ്റും ജാസ്മിന്റെ പേരു വല്ലാതെ മോശമാക്കുന്നതു കണ്ടപ്പോഴാണ് ഒരു ആസൂത്രിതമായ ആക്രമണം നടക്കുന്നതു പോലെ തോന്നിയതതെന്ന് രഘു പറയുന്നു.

ഒരാള്‍ ദിവസവും തലകുളിക്കുന്നില്ല എന്നതൊക്കെ വച്ച് ഒരാളെ അറ്റാക്ക് ചെയ്യുന്നത് വളരെ മോശമാണ്. നിത്യവും തല കുളിക്കാത്ത എത്രയോ പെണ്‍കുട്ടികള്‍ എന്റെ അറിവില്‍ തന്നെയുണ്ട്. അതൊക്കെ ഒരാളുടെ പേഴ്‌സണല്‍ ചോയ്‌സാണ്. നിലവില്‍ ആ വീട്ടില്‍ ഉള്ളതില്‍ ഏറ്റവും സ്‌ട്രോങ്ങായ മത്സരാര്‍ത്ഥി ജാസ്മിന്‍ തന്നെയാണ്, അതില്‍ യാതൊരു സംശയവുമില്ല. ആ പെണ്‍കുട്ടി ഈ ഷോയില്‍ തന്നെ എന്തൊക്കെ കാര്യങ്ങളെയാണ് അതിജീവിക്കുന്നത്.

ഓരോ ദിവസവും വീഴും, അടുത്ത ദിവസം എണീറ്റ് ഗെയിമറായി മുന്നോട്ടു നടക്കും. പറയേണ്ടിടത്ത് കൃത്യമായ പോയിന്റുകള്‍ പറയുന്നു. എന്തൊക്കെ പറഞ്ഞാലും, സീസണ്‍ ആറ് അവരുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. എന്തുവിഷയം വന്നാലും ഒടുവില്‍ ഉയര്‍ന്നുകേള്‍ക്കുക ജാസ്മിന്‍ ജാഫര്‍ എന്ന പേരു തന്നെയാണ്. ജാസ്മിന്‍ ജാഫര്‍ എന്ന പെണ്‍കുട്ടി ബിഗ് ബോസിനു ശേഷം എന്താവുമെന്നറിയില്ല. പക്ഷേ ഒരു സ്ത്രീയെന്ന പരിഗണനയിലും മത്സരാര്‍ത്ഥിയെന്ന പരിഗണനയിലും അവരെ പിന്തുണയ്‌ക്കേണ്ട ആവശ്യകത ഉണ്ടെന്ന വ്യക്തമായ ഉറപ്പിന്റെ പുറത്തു തന്നെയാണ് ഞാന്‍ പബ്ലിക്കായി എന്റെ പിന്തുണ പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയയില്‍ അത്രയേറെ ഫോളോവേഴ്‌സോ സ്വാധീനമോ ഒന്നുമില്ലാത്ത ആളാണ് ഞാന്‍. എന്റെ പിന്തുണ കൊണ്ട് എന്താവും എന്നതും മറ്റൊരു കാര്യമാണ്. പക്ഷേ, അറിയപ്പെടുന്ന സെലിബ്രിറ്റികള്‍, വലിയ സ്ത്രീപക്ഷമൊക്കെ പറയുന്നവര്‍ പോലും ഈ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയാണ്. അതിനകത്ത് ഒരു ജിം ട്രെയിനറുണ്ട്, അയാള്‍ക്ക് ഒരുപാട് സെലിബ്രിറ്റി കണക്ഷനുണ്ട്. അയാളുടെയാളുകള്‍ പോലും ജാസ്മിനെതിരെ ബുള്ളിയിങ് നടത്തുന്നു. യൂട്യൂബില്‍ പണം വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ജാസ്മിനെയും അവളുടെ കുടുംബത്തെ പോലും മോശമായി ചിത്രീകരിക്കുന്നു. ഇത്രയൊന്നും ഹേറ്റ് ഒരു മത്സരാര്‍ത്ഥിയും അര്‍ഹിക്കുന്നില്ല. അതുകൊണ്ടാണ് ജാസ്മിനെ സപ്പോര്‍ട്ട് ചെയ്യണം എന്നു തോന്നിയത്.

പബ്ലിക്കായി ജാസ്മിനെ പിന്തുണയ്ക്കുന്നു എന്നു ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടപ്പോള്‍ മുതല്‍ എനിക്കു നേരെയും വരുന്നുണ്ട് മോശപ്പെട്ട കമന്റുകളും ചീത്തവിളികളുമൊക്കെ. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന അലസാന്‍ട്ര ജോണ്‍സണും ജാസ്മിനെ പിന്തുണച്ചു പബ്ലിക്കായി രംഗത്തുവന്നിരുന്നു. അവള്‍ക്കു നേരെയും ചീത്തവിളികളാണ്. എനിക്കു ഈ സൈബര്‍ ബുള്ളിയിങ് ഒന്നും പുത്തരിയല്ല, ഞാനതിനു തരിമ്പും വില കല്‍പ്പിക്കുന്നില്ല. ഈ ചെറുപ്രായത്തില്‍ തന്നെ ആ പെണ്‍കുട്ടി ബിഗ് ബോസ് വീടിനകത്തും പുറത്തും ഇത്രയേറെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. അതെന്റെ നിലപാടാണ്.

ഒരു സ്ത്രീ മത്സരാര്‍ത്ഥിയെ പൊതു സമൂഹവും സോഷ്യല്‍ മീഡിയയുമൊക്കെ എത്രവരെ മോശമായി വിലയിരുത്താം എന്നതിനു ഈ ആറു സീസണിലും വച്ച് ഏറ്റവും വലിയ ഉദാഹരണമാണ് ജാസ്മിന്‍. ഞങ്ങളുടെ സീസണില്‍ ആര്യയ്ക്ക് നേരെ വന്ന സൈബര്‍ ബുള്ളിയിങ് ആയിരുന്നു ഇതു വരെയുള്ളതില്‍ ഏറ്റവും വലുതായി തോന്നിയത്. അതിനു ശേഷം, അതിനെയും കടന്നുപോവുന്ന രീതിയില്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന മത്സരാര്‍ത്ഥി ജാസ്മിനാണ്. അകത്തുനിന്നും പുറത്തുനിന്നും ഇത്രയധികം സൈബര്‍ ബുള്ളിയിങ് നേരിട്ട മറ്റൊരു പെണ്‍കുട്ടി ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ വേറെ കാണില്ലെന്നും രഘു വ്യക്തമാക്കി.