റോക്കി ഭായ് ബി.ജെ.പി ആണോ? അണ്ണാ ശരിക്കും നിങ്ങളേതാ പാര്‍ട്ടി: കെജിഎഫ് വിജയത്തിന് പിന്നാലെ യാഷിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ചയാകുന്നു

ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ റെക്കോര്‍ഡുകളെ കടപുഴക്കി കെ ജി എഫ് ചാപ്റ്റ 2 അതിന്റെ തേരോട്ടം തുടരുകയാണ്. കെ.ജിഎഫ് ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ യാഷ് എന്ന ചിത്രത്തിലെ പ്രധാന നടനെക്കുറിച്ച് അന്വേഷിച്ച് മാധ്യമങ്ങളും…

ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ റെക്കോര്‍ഡുകളെ കടപുഴക്കി കെ ജി എഫ് ചാപ്റ്റ 2 അതിന്റെ തേരോട്ടം തുടരുകയാണ്. കെ.ജിഎഫ് ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ യാഷ് എന്ന ചിത്രത്തിലെ പ്രധാന നടനെക്കുറിച്ച് അന്വേഷിച്ച് മാധ്യമങ്ങളും സിനിമാ പ്രേമികളും നെട്ടോട്ടം ഓടി തുടങ്ങിയെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരങ്ങളുടെ ഭൂതകാലവും വ്യക്തിത്വവുമൊക്കെ കൂടുതല്‍ ചര്‍ച്ചയായി.

ഇപ്പോഴിതാ നവീന്‍ കുമാര്‍ ഗൗഡ എന്ന യാഷിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എത്തി നില്‍ക്കുകയാണ്. യാഷിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണ് ബന്ധമെന്നാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.

യാഷ് ബി.ജെ.പി അനുഭാവിയാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ അവകാശവാദം. ബി.ജെ.പി നേതാവിനൊപ്പം കൊടി കെട്ടിയ വണ്ടിയില്‍ ചുറ്റിനും പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തുന്ന യാഷിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി തുടങ്ങി. ചിത്രത്തെ ചുറ്റിപ്പറ്റി ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കവെ ധാ വരുന്നു മറ്റൊരു ചിത്രം. ഇത്തവണ കൊടിയും നേതാവും മാറി എന്നുമാത്രം. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മരുമകള്‍ സ്മിതയ്ക്ക് വേണ്ടി വോട്ട് തേടുന്ന യാഷിനെ നമുക്കിവിടെ കാണാം.

യാഷിന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ക്ക് വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ കിട്ടാന്‍ തുടങ്ങി. ഒടുവിലിതാ കൃഷ്ണരാജ മണ്ഡലത്തില്‍ രണ്ട് തവണ ജെ.ഡി.എസ് എംഎല്‍എ ആയ ആര്‍ മഹേഷിന് വേണ്ടിയാണ് യാഷ് പ്രചാരണം നിയന്ത്രിച്ചത്. ഇതോടെ ഇഷ്ട നടന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ തലയില്‍ കൈ വെച്ച് ചോദിക്കാന്‍ തുടങ്ങി, അല്ലണ്ണാ ശരിക്കും നിങ്ങള്‍ ഏതാ പാര്‍ട്ടി.

തന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ക്ക് മറുപടിയുമായി റോക്കി ഭായി രംഗത്തെത്തിയതോടെ നടന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം ആയതായാണ് സൂചന.

Yash.

‘വിവിധ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെറ്റാണെന്നോ അതുവഴി വോട്ടര്‍മാര്‍ക്ക് തെറ്റായ ധാരണ നല്‍കുന്നതായോ ഞാന്‍ കരുതുന്നില്ലെന്ന് യാഷ് പറയുന്നു. ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നല്ല സ്ഥാനാര്‍ത്ഥികളും വികസനത്തില്‍ പ്രതിബദ്ധതയുള്ളവരുമാണ് വലുത്.

‘പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തേക്കാള്‍ ഞാന്‍ പ്രധാന്യം കല്‍പിക്കുന്നത് വ്യക്തികള്‍ക്കും മാനവികതയ്ക്കുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ നിലവാരമുയര്‍ത്താന്‍ ശ്രദ്ധയൂന്നുന്ന ഒരു നേതാവാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കണം,’ തൂക്ക് സര്‍ക്കാര്‍ നമുക്ക് വേണ്ടെന്നും നടന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു