ദിവസങ്ങൾക്ക് മുൻപാണ് ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് തേനാംപേട്ട് പൊലീസിൽ പരാതി നൽകിയത്. വജ്ര, രത്‌ന, സ്വർണാഭരണങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഐശ്വര്യ രജനീകാന്ത് പരാതി കൊടുത്തിരുന്നത്.
ഇപ്പോഴിതാ ആഭരണങ്ങൾ നഷ്ട്ടപെട്ട കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന 40കാരിയായ ഈശ്വരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണം സംബന്ധിച്ച പരാതിയിൽ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഈശ്വരിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്ക് പരിഭ്രമത്തോടെ പ്രതികരിച്ചതോടെ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഈശ്വരി സ്വർണ്ണവും ആഭരണങ്ങളും മോഷ്ടിച്ചതായി സമ്മതിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യയിലാണ് ഈശ്വരിയും ഭർത്താവും കുറ്റം സമ്മതിച്ചത്. 2019 മുതൽ 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റുകയായിരുന്നുവത്രെ