സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്ത് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ താരമാണ് രാഘവ ലോറൻസ്. ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരമായി മാറാൻ ലോറൻസിന് സാധിച്ചു. സിനിമയിലെത്തിയ ആദ്യകാലങ്ങളിൽ ബാക്ഗ്രൗണ്ട് ഡാൻസറായിയിരുന്ന ലോറൻസ്, പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തിൽ ഡാൻസറായി എത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് കരിയറിൽ വലിയ വഴിത്തിരിവുണ്ടായത്. ഇന്ന് സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ ലോറൻസ് മിന്നും താരമാണ്. ആദ്യകാലങ്ങളിൽ താൻ നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഇപ്പോൾ ലോറൻസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ജിഗർതണ്ട 2 എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആണ് നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് താരം മനസ് തുറന്നത്. കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴതില്ല. ഞാൻ ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു എന്നാണ് ലോറൻസ് പറഞ്ഞത്. ”പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പിന്നിലേക്ക് മാറി നിൽക്ക് എന്നൊക്കെ കേൾക്കേണ്ടി വന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാനൊക്കെ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് ബഹുമാനവും മര്യാദയും ലഭിക്കുന്ന സാഹചര്യം ഉണ്ടായത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് “, എന്നാണ് ലോറൻസ് പറഞ്ഞു. നേരത്തെ ജിഗർതണ്ട 2 ട്രെയിലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ഏറെ ചർച്ചയായിരുന്നു.
ചന്ദ്രമുഖി 2 ആണ് ലോറൻസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വലിയ അഭിപ്രായം നേടിയെടുക്കാൻ സാധിച്ചില്ല. ട്രോളുകൾക്കും വിമർശനങ്ങൾക്കും ചിത്രം ഏറ്റുവാങ്ങി. എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ജിഗർതണ്ട 2 നവംബർ 10ന് തിയറ്ററിൽ എത്തും. വൻ ഹൈപ്പോടെയാണ് ചിത്രം എത്തുന്നത്.