മണ്ണാറശാല ഉമാദേവി അന്തർജ്ജനം അന്തരിച്ചു; പിൻഗാമി സാവിത്രി അന്തർജനം

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുഗ്മിണിദേവി അന്തർജനത്തിന്റെയും മകളായണ് ജനിച്ചത്. 1949-ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ ഭാര്യായായി  ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായി. 1995 മാർച്ച് 22-ന് ആണ് മണ്ണാറശാല ക്ഷേത്രത്തിൽ ഉമാദേവി അന്തർജനം പൂജ തുടങ്ങിയത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്. വലിയമ്മ എന്നറിയപ്പെട്ടിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. മുഖ്യപുജാരിണിമാർ മരിച്ചാൽ ക്ഷേത്രത്തിൽ മൂന്നുദിവസം പതിവ് പൂജകൾ ഉണ്ടായിരിക്കില്ല. സംസ്കാരച്ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്‌ക്കും മധ്യേ മുഖ്യപുജാരിണിമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരിക്കും നടക്കുക.സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സ്ഥാനം ഏൽക്കുന്ന സാവിത്രി അന്തർജനത്തിനെ സമാധിയായ അമ്മയുടെ പാദതീർഥം അഭിഷേകം ചെയ്ത് അവരോധിക്കും. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും രണ്ടാമത്തെ മകളായ സാവിത്രി അന്തർജനം  മുൻകാരണവർ എംവി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ സഹധർമ്മിണിയാണ്. പുതുതായി സ്ഥാനമേൽക്കുന്ന അമ്മ ഒരു വർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയക്കു ശേഷമാണ് പൂജാകർമ്മങ്ങൾ ആരംഭിക്കുന്നത്.

സമാധിയെ തുടർന്ന് കർക്കിടകമാസത്തിലെ ആയില്യം നാളിൽ നടക്കുന്ന നൂറും പാലും ഉണ്ടായിരിക്കുന്നതല്ല. ഹരിപ്പാട്  കാര്‍ത്തികപള്ളി താലൂക്കില്‍  മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നത് സാധാരണമാണ്. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം പരിശോധിച്ചാൽ  ഖാണ്ഡവവനത്തില്‍  പടര്‍ന്ന തീ  പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠ നടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്‌നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്‌നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചു പറഞ്ഞ.  ക്രമേണ ഇതു മണ്ണാറശാലയായി. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്.  സര്‍പ്പം തുള്ളലിന് ഒന്‍പതു പേര്‍ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായര്‍ തറവാടുകളിലെ പ്രായം ചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സര്‍പ്പംപാട്ടും സര്‍പ്പം തുള്ളലും കഴിഞ്ഞാല്‍ തൊട്ടടുത്ത വര്‍ഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവര്‍ഷം ഗന്ധര്‍വന്‍പാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാര്‍ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവര്‍ഷം പുലസര്‍പ്പം പാട്ടുനടത്തും. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക.