“ഞാന്‍ ബ്ലൂ വെയ്ല്‍ കളിക്കുന്നുണ്ട്; എനിക്കിനി പിന്മാറാന്‍ കഴിയില്ല; അവസാനം മരണമാണെന്ന് അറിയാം” തൊടുപുഴ സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍

ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി യുവാവിന്റെ വെളിപ്പെടുത്തല്‍. നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു.

കയ്യില്‍ ബ്ലേഡ് കൊണ്ട് എ-57 എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ഇനിയും ഇതിനെ പറ്റി കൂടുതൽ അറിയാത്തവർക്കായി
മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയില്‍ . ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും. ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ. റഷ്യയിൽ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിമിന്റെ കരാളഹസ്‌തങ്ങൾ യൂറോപ്പിന്റെയും അമേരിക്കയുടെയും പലഭാഗങ്ങളിലേക്കും നീങ്ങിയതായും റിപ്പോർട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളി കുടുംബങ്ങൾ ഏറെയുള്ള യു.എ.ഇയിലെ രക്ഷകർത്താക്കൾ പോലും ഭീതിയിലാണെന്നാണ് ഒരു അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും. എത്തിക്കൽ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയിൽ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നൽകുന്നു. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഇതിന് വേണ്ടി ഓപ്പറേഷൻ ബ്ലൂ വെയിൽ എന്ന പേരിൽ ക്യാംപയിൻ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്. 14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും കുട്ടികളെ തടയാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കുട്ടികൾ ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നത് എന്തൊക്കെയാണെന്ന് കൃത്യമായും നിരീക്ഷിക്കണമെന്ന് ചില സ്‌കൂളുകൾ ഇതിനോടകം തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പിൻതിരിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

കടപ്പാട് : kctvlive