ഉണ്ണി മുകുന്ദന്‍ ഇഷ്ടമുള്ള സിനിമകളില്‍ അഭിനയിക്കും…പടം നല്ലതാണെങ്കില്‍ കാണാന്‍ ആളുകളും ഉണ്ടാകും!!

മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. ഏറെ ആരാധകരുള്ള യുവ നായകനാണ് താരം. നടനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. മല്ലൂസിംഗിലെ നായക വേഷമാണ് ഉണ്ണിയുടെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് വന്ന വിക്രമാദിത്യന്‍, കെഎല്‍ 10, മാളികപ്പുറം എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. മേപ്പടിയാന്‍ ചിത്രത്തിലൂടെയാണ് നിര്‍മ്മാണത്തിലേക്കും കടന്നത്. ഉണ്ണിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കഴിഞ്ഞ വര്‍ഷമിറങ്ങിയ മാളികപ്പുറം.

മാളികപ്പുറം ചിത്രത്തിന് പിന്നാലെ ഉണ്ണി കരിയറില്‍ നേട്ടമുണ്ടാക്കാന്‍ ഹിന്ദു അജണ്ടയെ കൂട്ടുപിടിക്കുന്നെന്ന് വിമര്‍ശനം നിറഞ്ഞിരുന്നു. ‘കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക’ എന്നായിരുന്നു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് വന്ന പോസ്റ്റ്. താരം തന്നെ പോസ്റ്റിന് ശക്തമായ മറുപടിയും കൊടുത്തിരുന്നു.

‘മാളികപ്പുറം ഒരു അജണ്ടയുള്ള സിനിമയാണെന്ന് കരുതുന്നവര്‍ക്ക് തന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നെ ഈ പോസ്റ്റില്‍ ചിത്രീകരിച്ചത് പോലെ മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും നിങ്ങള്‍ വര്‍ഗീയവാദികള്‍ ആക്കിയിരിക്കുകയാണ്. കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്ത് എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്നും ഉണ്ണി മറുപടി നല്‍കിയിരുന്നു.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജിതിന്‍ ജോസഫ് ഉണ്ണി മുകുന്ദനെ പിന്തുണച്ച് പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമ ഇറങ്ങുമ്പോള്‍ വല്ലാത്ത ഏനക്കേടാണ് ചിലര്‍ക്ക്. കഴിവില്ലാത്തതുകൊണ്ട് ഹുന്ദുത്വവാദം മുതലാക്കി സിനിമയില്‍ വിജയിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് ആരോപണം. എന്തിനാണ് ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ ഇങ്ങനെ വളഞ്ഞു ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായില്ല.

ബിജെപി സപ്പോര്‍ട്ട് ഉണ്ണി മുകുന്ദന് കിട്ടുന്നു എന്നൊക്കെയാണ് നിലവിളി. എന്നാല്‍ അതൊക്കെ എങ്ങനെയാണു തുടങ്ങിതെന്ന് പരിശോധിക്കാം. ഉണ്ണിയുടെ മേപ്പടിയാന്‍ എന്ന ഒരു സിനിമ ഇറങ്ങിയപ്പോള്‍ എന്തൊക്കെ അതിക്ഷേപവും അക്രമവും ആണ് ആ സിനിമയ്‌ക്കെതിരെ ഉണ്ടായത്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ആ സിനിമയില്‍ വര്‍ഗ്ഗീയത ഉണ്ടെന്ന് പറഞ്ഞു ആ കൊച്ചു സിനിമയെയും നടനെയും തകര്‍ക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടായി. സിനിമ മുഴുവന്‍ കണ്ടിട്ടും ആരോപിക്കപ്പെട്ട ഒരു പ്രശ്‌നങ്ങളും അതില്‍ കാണാന്‍ കഴിഞ്ഞില്ല.

ആ കാരണമായി ആക്രമിക്കപ്പെട്ട അയാളുടെ കൂടെയും അപ്പോള്‍ നില്‍ക്കാന്‍ ആളുകള്‍ ഉണ്ടായി. ഈ ഒരു ധൃവീകരണം ഉണ്ടാക്കിയതിന് പൂര്‍ണ ഉത്തരവാദിത്വം മേപ്പടിയാന്‍ ഇറങ്ങിയപ്പോള്‍ അയാളെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആണ്. അതേ ആള്‍ക്കാര്‍ ഇപ്പോള്‍ അയാള്‍ ഹിന്ദുത്വം മുഖമുദ്ര ആക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നെ എന്ന് പറഞ്ഞു ആകുലപ്പെട്ട് കൊണ്ടിരിക്കുന്നു.

India യില്‍ തൊഴില്‍ ചെയ്തു ജീവിക്കാനും, ഇഷ്ടമുള്ള career തിരഞ്ഞെടുക്കാനും അതില്‍ മുന്നേറാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്. ഉണ്ണി അയാള്‍ക്ക് ഇഷ്ടമുള്ള സിനിമകളില്‍ അഭിനയിക്കും, അയാള്‍ക്ക് തോന്നിയ subjects തിരഞ്ഞെടുക്കും. പടം നല്ലതാണെങ്കില്‍ കാണാന്‍ ആളുകളും ഉണ്ടാകും. അല്ലാതെ ചിലര്‍ പറയുന്ന, തെളിക്കുന്ന വഴികളിലൂടെ പോകാന്‍ അയാള്‍ ആരുടെയും അടിമ അല്ല. Fly high Unni Bro ?? എന്നു പറഞ്ഞാണ് ജിതിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.