ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെക്കുറവെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതി, അരുണിമ കൂടെ നിന്നപ്പോള്‍ റെമോയ്ക്കിത് രണ്ടാം ജന്മം

അരുണിമയുമായുള്ള വിവാഹ നിശ്ചയത്തിന്റെ പിറ്റേ ദിവസം റെമോയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത വളരെക്കുറവെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയപ്പോഴും അരുണിമ കൂടെ നിന്നു. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് അരുണിമയുടെ കൈപിടിച്ച് റെമോ ജീവിതത്തിലേക്ക് തിരികെ നടന്നു. കോഴിക്കോട്ടെ പ്രാദേശികചാനലായ കെസിഎല്‍ ചാനലിന്റെ ക്യാമറാമാനായിരുന്നു റെമോ ബഞ്ചമിന്‍ പീറ്റര്‍. ചാനലിലേക്ക് ട്രെയിനി റിപ്പോര്‍ട്ടറായാണ് കെ.കെ. അരുണിമ എത്തിയത്. ഇരുവരുടെയും സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം 2021 മാര്‍ച്ച് 15ന് ഇരുവരുടേയും വിവാഹനിശ്ചയം നടന്നു.

എന്നാല്‍ വിവാഹനിശ്ചയത്തിനു ഭക്ഷണം പാകംചെയ്യാന്‍ കൊണ്ടുവന്ന പാത്രങ്ങള്‍ തിരികെകൊടുക്കാന്‍ നഗരത്തിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു റെമോ. ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍വച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. ചോരയില്‍കുളിച്ച് അതീവഗുരുതരാവസ്ഥയില്‍ കിടന്ന റെമോയേയും സുഹൃത്തിനേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പൊട്ടിക്കരഞ്ഞു വിറങ്ങലിച്ച മനസുമായാണ് അരുണിമ ആശുപത്രിയിലേക്കെത്തിയത്.

ശ്വാസകോശത്തിനു ചതവ്, വൃക്ക തകരാര്‍, ഇടുപ്പില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങി പന്ത്രണ്ടോളം ഗുരുതരപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. വെന്റിലേറ്ററില്‍ അനക്കമില്ലാതെ റെമോ രണ്ടുമാസത്തോളം കിടന്നു. എന്നും രാവിലെ അരുണിമ ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തും. പ്രാര്‍ഥനയുമായി അരികെയിരിക്കും. റെമോ കണ്ണുതുറക്കുന്നതും നോക്കിയുള്ള കാത്തിരിപ്പ്.

വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ഓര്‍മശക്തി തിരികെക്കിട്ടാന്‍ പിന്നെയും സമയമെടുത്തു. വീട്ടിലേക്ക് മാറ്റിയെങ്കിലും റെമോ കിടപ്പിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അനിയത്തിയുമാണ് റെമോയ്ക്കുള്ളത്. അരുണിമ എന്നും രാവിലെ വീട്ടിലെത്തും. ഒരു അമ്മയെപ്പോലെ റെമോയെ ആഹാരം കഴിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പ്രസ്‌ക്ലബിലെ സുഹൃത്തുക്കളും കോളജിലെ സഹപപാഠികളും അധ്യാപകരുമൊക്കെ പിന്തുണയും സഹായവുമായി കൂടെയെത്തി.

പതിയെപ്പതിയെ അരുണിമയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെവന്ന റെമോ പ്രണയം സാക്ഷാത്കരിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച 11നും 12നുമിടയ്ക്ക് പുതിയറയിലെ ഓഡിറ്റോറിയത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നു. ഈ പ്രണയ ദിനത്തില്‍ ഇരുവര്‍ക്കും നിരവധിപേര്‍ ആശംസകളറിയിച്ചു.