മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നടനായിരുന്നു ജയകൃഷ്ണന്‍. തന്റെ ശബ്ദമാണ് അദ്ദേഹത്തെ ആദ്യമായി ഈ മേഖലയിലേക്ക് അടുപ്പിക്കുന്നത്. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് നടന്‍ ജയകൃഷ്ണന്‍ ടെലിവിഷനിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും എല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തുടക്ക കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം. ജയകൃഷ്ണന്റെ വാക്കുകളിലേക്ക്…
സിനിമയിലേക്ക് എത്താന്‍ ശബ്ദമാണോ കാരണം എന്ന് ചോദിച്ചാല്‍ അതും ഒരു കാരണമായി എന്ന് മാത്രമേ പറയാനാവുകയുള്ളു. അതായിരിക്കാം ഒരു പക്ഷേ ഒരുപാട് കഥാപാത്രങ്ങള്‍ തേടി എത്താനുള്ള ഒരു കാരണമായത്. കുറച്ച് ഡോക്യുമെന്ററികള്‍ക്ക് താന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. 1995-97 കാലഘട്ടത്തിലാണ് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്.
അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താല്‍ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും. അന്ന് അടിപൊളിയായിരിക്കും. തന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു അവിടെ. അവര്‍ക്കൊന്നും കാര്യമായ വരുമാനം ഉണ്ടാവില്ല.
മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്. തനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും. അന്നത്തെ ആ കൂട്ടത്തില്‍ നിന്ന് താന്‍ മാത്രമായിരുന്നു സിനിമയിലെത്തിയത് എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്.