സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഐ. എഫ്. എഫ്. കെയില്‍ പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍’ എന്ന് ബോധപൂര്‍വം എഴുതി കാട്ടിയത് അല്‍പ്പം പൊങ്ങത്തരമായി തോന്നിയെന്ന് ഫ്യൂരി ചാര്‍ലി മൂവീ ഗ്രൂപ്പില്‍ പറയുന്നു.
LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ ആയി ആസ്വദിച്ചിട്ടുള്ളത്കൊണ്ടും മമ്മൂട്ടി കമ്പനിയുടെ പിശുക്കിനെ പറ്റി അറിയാവുന്നത് കൊണ്ടും സിനിമയെപ്പറ്റി കൃത്യമായ ധാരണയോടെയാണ് കയറിയത്. ഒട്ടും തെറ്റിയില്ല. ഏറ്റവും കുറഞ്ഞ പണം മുടക്കില്‍ ഏറ്റവും ചെറിയ ഒരു കഥ സിനിമയാക്കിയിരിക്കുന്നു. എന്നാല്‍ അത് ഏറ്റവും മികച്ചതായോ എന്നത് നാളെ ടിക്കറ്റ് എണ്ണുന്ന തീയേറ്ററുകള്‍ പറയട്ടെ.
ഒറ്റ വേഷം മാത്രം ധരിക്കുന്ന അഭിനേതാക്കള്‍, തള്ളാനുള്ള ട്രോളി ഒഴിവാക്കി ഒരിടത്ത് തന്നെ ഉറപ്പിച്ചിരിക്കുന്ന ക്യാമറ, ( സിനിമയെ തള്ളാന്‍ ഫ്രീ ആയിട്ട് ഫാന്‍സ് ഉണ്ടല്ലോ ??), BGM നു പകരം കോപ്പി റൈറ്റ് കാലാവധിയായ 60 വര്‍ഷം കഴിഞ്ഞ തമിഴ് പാട്ടുകളും സിനിമ ഡയലോഗുകളും. ഇങ്ങനെ ആകെ മൊത്തം ഒരു ദാരിദ്ര്യം ഉണ്ടെങ്കിലും സിനിമ ചെറിയൊരു ഉച്ചമയക്കം പോലെ തന്നെ ആസ്വദിച്ചു എന്നത് മറച്ചു വെക്കുന്നതുമില്ല.
എന്നാല്‍ സിനിമയുടെ പേര് എഴുതി കാട്ടുന്നതിന്റെ കൂടെ സബ് ടൈറ്റിലിലും ‘ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍’ എന്ന് ബോധപൂര്‍വം എഴുതി കാട്ടിയത് അല്‍പ്പം പൊങ്ങത്തരമായി തോന്നി. കാരണം ബ്രാന്‍ഡ് ആകാനുള്ള വലുപ്പമൊന്നും LJP ക്ക് ഇപ്പോഴും ആയിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നത് തന്നെ. ആമേനും, ഈമായൗവും മിടുക്കന്മാരുടെ രണ്ട് വൃത്തിയുള്ള സ്ക്രീപ്റ്റുകള്‍ ആയിരുന്നത് കൊണ്ടു അത് ഭംഗിയായി തന്നെ ചെയ്തു എന്നതൊഴിച്ചാല്‍ LJP അയാളുടെ ഫാന്‍സ് പുകഴ്ത്തല്‍ കൊണ്ട് മാത്രം മേഘങ്ങളില്‍ നില്ക്കുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്. ദേശാടനം പോലുള്ള നല്ല സ്ക്രീപ്റ്റുകള്‍ കിട്ടിയാല്‍ അത് ഗംഭീരമായി ചെയ്യുന്ന ജയരാജിന്റെ പുതിയ വേര്‍ഷന്‍ എന്നൊക്കെ മാക്സിമം വിളിക്കാം.
അതവിടെ നില്ക്കട്ടെ. തമിഴ് നാട്ടിലൂടെ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു സംഘം മലയാളികളില്‍ ഒരാള്‍ വഴിയില്‍ ഇറങ്ങിപ്പോയി ഒരു തമിഴ് ഗ്രാമത്തില്‍ ചെന്ന് ചിരപരിചിതനെ പോലെ അവിടുന്ന് കൃത്യം രണ്ട് വര്‍ഷം മുന്‍പ് കാണാതായ ഒരാളുടെ ഭാവത്തില്‍ പെരുമാറുന്നതാണ് കഥ. അയാള്‍ക്ക് തമിഴ് അറിയില്ലെന്ന് കാട്ടാന്‍ അസ്വാഭാവികമായ സീനുകള്‍ കൂട്ടി ചേര്‍ത്തിരിക്കുന്നത് അല്‍പ്പം കല്ല് കടി ഉണ്ടാക്കും.
ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തില്‍ നിന്ന് കിട്ടിയ സ്പാര്‍ക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വന്‍ തീയായി മാറാനൊന്നും കഴിഞ്ഞില്ല. മാത്രമല്ല വികസിപ്പിച്ചപ്പോള്‍ ഒത്തിരി സ്ഥലങ്ങളില്‍ ചോദ്യങ്ങളുടെ പഴുതുകള്‍ അവശേഷിപ്പിക്കുകയും ചെയ്തു. ചുരുളിയില്‍ കണ്ട ചില ദൃശ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സീനുകള്‍ ക്ലൈമാക്സില്‍ ഉണ്ടെന്നതല്ലാതെ ലിജോയുടേതായ ഒരു സിഗ്നേച്ചറും അവഷേഷിപ്പിക്കാതെ തന്നെ സിനിമ തീരുന്നു.
സിദ്ദിഖ് ലാല്‍ മുതല്‍ റാഫി ഷാഫി വരെയുള്ള വിജയം കണ്ട അനേകം കോമഡി എഴുത്തുകാരുടെ ആരുടെയെങ്കിലും കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഹരിശ്രീ അശോകനെ വെച്ചു പോലും ചിരിച്ചു വയറിളക്കാന്‍ പാകത്തിനുള്ള സിനിമ ഒരുക്കാമായിരുന്ന രസകരമായ സബ്ജക്ട് LJP തലകുത്തി നിന്നിട്ടും ആകെ ചിരി കേട്ടത് ‘തൂറുക ‘ എന്ന വാക്ക് കേട്ടപ്പോള്‍ ആണ്. അതും പുറകിലെ VIP സീറ്റുകളില്‍ നിന്ന്. അത്രമാത്രം കോമഡി ദാരിദ്ര്യമാണ് സിനിമയില്‍ അനുഭവപ്പെട്ടത്.
അടൂരും ഹരിഹരനുമൊക്ക നൂല് കെട്ടി ബാലന്‍സ് ചെയ്ത് അഭിനയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെ കൈകാര്യം ചെയ്യാനുള്ള വലുപ്പം LJP ക്ക് ആയിട്ടില്ല എന്നതിന്റെ നല്ല ഉദാഹരണമാണ് നായകന്റെ ഇന്ട്രോക്ക് മുന്‍പുള്ള ബില്‍ഡ് അപ്പും , ദേഷ്യക്കാരനും പിശുക്കനുമായ നന്മ നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായുള്ള അദേഹത്തിന്റെ ക്യാരക്ടറൈസേഷനുമൊക്കെ . ബസ് യാത്രയ്ക്കിടെ മമ്മൂക്കയുടെ പഴയ സിനിമ കാണുന്ന ആളുകള്‍ക്കിടയിലിരുന്നു അദ്ദേഹം തന്നെ കൈയ്യടിച്ചു രസിക്കുന്ന സീനൊക്കെ എഴുതി അദ്ദേഹത്തെ സുഖിപ്പിക്കാന്‍ നോക്കുന്ന ഒരാളായല്ല ആരാധകര്‍ക്കിടയിലെങ്കിലും LJP യുടെ ഇമേജ് എന്ന് ലിജോ ഓര്‍ത്താല്‍ നന്ന്.
ഒരു സൂപ്പര്‍ താരത്തെ ആദ്യമായി ഡയറക്ട് ചെയ്യുന്നതിന്റെ അമ്പരപ്പില്‍ ആകണം, മമ്മൂട്ടി എന്ന 50 വര്‍ഷം പഴക്കമുള്ള സത്വത്തില്‍ നിന്നും കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ ഇറക്കി കൊണ്ടുവരാന്‍ LJP ക്ക് കഴിഞ്ഞിട്ടില്ല . ഇത് ഉറപ്പിച്ചു പറയാന്‍ കാരണം, മിടുക്കുള്ള ഡയറക്ട്ടേഴ്സിന്റെ കയ്യില്‍ ആ മനുഷ്യന് ഒരു വജ്രക്കല്ല് പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുള്ളത് കൊണ്ടാണ്. നിങ്ങളില്‍ പലരെയും പോലെ മുത്തശ്ശി പറഞ്ഞു കേട്ട കഥയില്‍ നിന്നല്ല, FDFS ല്‍ നേരിട്ട് തന്നെ കണ്ട് കോരിത്തരിച്ചിട്ടുള്ള അനുഭവത്തില്‍ നിന്ന്. വിധേയനിലും, പൊന്തന്‍ മാടയിലും, മതിലുകളിലുമൊന്നും കാണാന്‍ കഴിയാത്ത മമ്മൂട്ടി എന്ന കിരീടവും ചൂടിതന്നെയാണ് ഇതില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. അത് അഴിച്ചു വെപ്പിക്കാന്‍ തണ്ടല്ലിന് ഉറപ്പുള്ള ഒരു സംവിധായകനും ഇപ്പോള്‍ ഇല്ല എന്നത് തന്നെയാണ് സത്യം.
മമ്മൂക്കയുടെ ഭൂതകണ്ണാടിയിലെ അഭിനയത്തെ പുകഴ്ത്തി ഇത് അതിനുള്ള ട്രിബൂട്ട് ആണെന്ന് വീമ്പ് പറഞ്ഞ LJP ക്ക് അതിലെ ഒരു സീനിന്റെ അത്ര പോലും മമ്മൂക്കയെ ഇതില്‍ വഴക്കിയെടുക്കാനായിട്ടില്ല.
ക്ളാസിക്ക് സിനിമകളില്‍ ഒന്നോ രണ്ടോ ഷോട്ടുകളില്‍ കാണാറുള്ള പ്രതിഭാസമാണ് ഉറപ്പിച്ച ക്യാമറയുടെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് എന്തെങ്കിലും വസ്തുവോ കഥാപാത്രമോ പോകുന്ന തരം സീന്‍. അത് ഈ സിനിമയില്‍ വാരി വിതറി വെറുപ്പിച്ചിട്ടുണ്ട്. ഇടത് നിന്ന് വലത്തോട്ട് മമ്മൂട്ടി മോപ്പടില് പോകുന്നു, വലത് നിന്നും ഇടത്തോട്ട് ബന്ധുക്കള്‍ അദ്ദേഹത്തെ തപ്പി പോകുന്നു, പിന്നേ ഒരു പട്ടി പോകുന്നു, പിന്നെ മമ്മൂട്ടി തിരിച്ചു പോകുന്നു, പിന്നെ ബസ് അവിടെ നിറുത്തി ഇട്ടിരിക്കുന്നത് കാട്ടുന്നു, ഇത് തന്നെ തിരിച്ചും മറിച്ചും ബോധപൂര്‍വം കാട്ടിയിരിക്കുന്നത് അസ്വഭാവികമായി തോന്നി. എന്നാല്‍ കൃത്യമായി കാട്ടേണ്ട മമ്മൂക്കയുടെ ബാര്‍ബര്‍ഷോപ്പിലെ കണ്ണാടി നോക്കുമ്പോള്‍ ഉള്ള ആ ഞെട്ടല്‍ ആകട്ടെ പണ്ടത്തെ ജയന് നസീര്‍ സ്റ്റണ്ട് സീന്‍ പോലെ വെട്ടിച്ചു വെട്ടിച്ചു കുളമാക്കുകയും ചെയ്തു.
ക്ലാഷ് ആകുന്ന കഥാപാത്രങ്ങളുടെ ഡയലോഗ് എഴുതാനുള്ള ബുദ്ധിമുട്ട് പഴയ സിനിമകളില്‍ എഴുത്ത് അറിയാവുന്ന ആണുങ്ങള് തയ്യാറാക്കിയ ഡയലോഗ്കള് ബാക്ക് ഗ്രൗണ്ടില്‍ കേള്‍പ്പിച്ചു അഡ്ജസ്റ് ചെയ്തിട്ടുണ്ട്.
ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു കാര്യം സമ്മതിച്ചു കൊടുക്കണം. തമിഴ് നാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ അല്‍പ്പകാലം താമസിച്ചിട്ടുള്ള ആര്‍ക്കും ക്ളെവര് ആയി ചെയ്തിരിക്കുന്ന BGM ലൂടെ സിനിമയുമായി കലര്‍ന്ന് കിടക്കുന്ന ആ നാടിന്റെ ഓര്‍മ്മകള്‍ ഒന്ന് കൂടി ഓര്‍മ്മയില്‍ വരും. അത് പോലെതന്നെ സിനിമയില്‍ ഉടനീളമുള്ള തമിഴ് ഈണങ്ങളില്‍ ഒന്നെങ്കിലും നിങ്ങളുടെ നാവില്‍ മൂളിപ്പാട്ടായി കയറി കൂടുകയും ചെയ്യും.
എന്റെ നാവില്‍ നിന്നും ഇപ്പോഴും ഇറങ്ങാത്ത പാട്ടാണ് രണ്ട് ഭാര്യമാരുടെ ഇടയില്‍ മമ്മൂക്ക പെടുമ്പോള്‍ ഉള്ള ‘ പാര്‍ത്ത ഞാപകം ഇല്ലയോ’ എന്ന പാട്ടും അതിന്റെ ബാക്ക് ഗ്രൗണ്ടിലെ മ്യൂസിക്കും. അതിന് പക്ഷേ LJP ക്ക് ക്രെഡിറ്റ് കൊടുക്കാനാകുമോ? പതതറുപതു വര്‍ഷം മുന്‍പ് അതൊക്കെ എഴുതി ഈണം കൊടുത്തു പാടി പതിപ്പിച്ച റിയല്‍ ലജണ്ടുകളല്ലേ അതിനവകാശികള്‍?
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.
ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് ദീപു എസ്സ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്, അനൂപ് സുന്ദരന്‍. പി ആര് ഓ : പ്രതീഷ് ശേഖര്‍.