Connect with us

Hi, what are you looking for?

Film News

‘ഹൃദയ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നൊക്കെ ജോണി സാറും പ്രദീപേട്ടനും കൂടെ ചര്‍ച്ച നടത്തിയിരുന്നു’- ധര്‍മ്മജന്‍

നടന്‍ കോട്ടയം പ്രദീപിന്റെ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ‘പെട്ടെന്ന് ആണ് പലരും നമ്മളെ വിട്ടുപോകുന്നത്, പേടിയായി പോകും. വാര്‍ത്ത കേട്ട ശേഷം ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന്’ ധര്‍മ്മജന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. ഈ അടുത്ത് അനില്‍ അങ്കമാലി എന്ന സിനിമാപ്രവര്‍ത്തകന് പക്ഷാഘാതം വന്നപ്പോള്‍ ഹൃദയ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നൊക്കെ ജോണി സാറും പ്രദീപേട്ടനും കൂടെ ചര്‍ച്ച നടത്തിയെന്ന് ജോണി സാര്‍ എന്നോട് പറഞ്ഞുവെന്നും നടന്‍ പറഞ്ഞു.

ധര്‍മജന്റെ വാക്കുകള്‍: അദ്ദേഹത്തിനൊപ്പം കുറച്ച് സിനിമകളില്‍ സഹകരിക്കാന്‍ സാധിച്ചിട്ടുണ്ട്. തികച്ചും നിഷ്‌കളങ്കനായ ഒരു മനുഷ്യന്‍ ആയിരുന്നു. നമ്മള്‍ കളിയാക്കുമ്പള്‍ പോലും വളരെ നിഷ്‌കളങ്കമായി ചിരിക്കും. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്ത മനുഷ്യന്‍. ഞാന്‍ തിരുവനന്തപുരത്ത് ഒരു ചാനല്‍ പരിപാടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ആണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്. തികച്ചും ഒരു ഷോക്ക് ആയിരുന്നു. എന്നോടൊപ്പം ജോണി ചേട്ടനും(ജോണി ആന്റണി) ഉണ്ടായിരുന്നു. അദ്ദേഹത്തിനും വലിയ ഞെട്ടല്‍ ഉണ്ടാക്കി. ജോണി ചേട്ടനും അദ്ദേഹത്തിനൊപ്പം സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പെട്ടെന്ന് ആണ് പലരും നമ്മളെ വിട്ടുപോകുന്നത്, പേടിയായി പോകും. വാര്‍ത്ത കേട്ട ശേഷം ഉറങ്ങാന്‍ സാധിച്ചിട്ടില്ല.

എന്റെ അച്ഛനായാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചത്. വളരെ രസകരമായ നിമിഷങ്ങള്‍ ആയിരുന്നു. ആ അഭിനയ മുഹൂര്‍ത്തങ്ങള്‍ മനസ്സിലേക്ക് ഓടിവരുന്നു. അദ്ദേഹത്തിന് തനതായ ശൈലി ഉണ്ടായിരുന്നു. അത് മികച്ചതാക്കുകയും ചെയ്തു. ഈ അടുത്ത് അനില്‍ അങ്കമാലി എന്ന സിനിമാപ്രവര്‍ത്തകന് പക്ഷാഘാതം വന്നപ്പോള്‍ ഹൃദയ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നൊക്കെ ജോണി സാറും പ്രദീപേട്ടനും കൂടെ ചര്‍ച്ച നടത്തിയെന്ന് ജോണി സാര്‍ എന്നോട് പറഞ്ഞു.

You May Also Like