ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സും ദുര്‍ഗ കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ഉടല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഫിലിപ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അടുത്ത കാലത്ത് ഒന്നും ഒരു നടി തന്റെ 100 ശതമാനവും ആത്മാര്‍ത്ഥതയോടെ ഒരു വേഷം ചെയ്ത് ഫലിപ്പിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടില്ല. എന്നാല് ഉടല്‍ കണ്ടതോടെ ആ പരാതി മാറി എന്ന് പറയാം. അത്ര മനോഹരം ആയാണ് ദുര്‍ഗ കൃഷ്ണ തന്റെ വേഷം ഗംഭീരം ആക്കിയിരിക്കുന്നത്. പടത്തിന്റെ ആദ്യ പകുതി ഒരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മാതൃകയില്‍ ആണ്. വളരെ റിയലിസ്റ്റിക് ആയിട്ടാണ് കേരളത്തിലെ അഭ്യസ്തവിദ്യര്‍ ആയ, പല ”ഗള്‍ഫുകാരന്റെ ഭാര്യ” മാരും അനുഭവിക്കുന്ന ഒറ്റപ്പെടല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ ഉള്ള കഷ്ടപ്പാട്, ഇവയെല്ലാം കാണിക്കുന്നത്. ദുര്‍ഗ അത് ചെയ്തിരിക്കുന്നത് കാണുമ്പോള്‍ നമുക്ക് എല്ലാം പരിചയം ഉള്ള ഒരു ചേച്ചിയെ ഓര്‍മ്മ വരും. അതിനാല്‍ തന്നെ ആവാം അവര്‍ക്ക് ഒരു ജാരന്‍ ഉണ്ടെന്ന് കാണുമ്പോഴും ഒരു ”സദാചാര കാഴ്ചപ്പാടില്‍” നോക്കാന്‍ നമുക്ക് തോന്നാത്തത്. അത് ആ അഭിനേത്രിയുടെ വിജയം ആണ്. എന്നാല് സിനിമ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും കുറിക്കുന്നു.
രണ്ടാം പകുതിയില്‍ ഈ കഥാപാത്രത്തെ ഒരു സൈക്കോപാത്ത് ആയിട്ട് ആണ് കാണിക്കുന്നത്. ആദ്യ പകുതിയിലെ സഹതാപ പൂര്‍ണം ആയ നോട്ടം അല്ല പിന്നീട് അങ്ങോട്ട് സിനിമ ഈ കഥാപാത്രത്തെ നോക്കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ദുര്‍നടപ്പുകാരി ആയ സ്ത്രീ ആണെന്നും അവള് അനുഭവിക്കണം എന്നും സിനിമ ഒരു സംശയത്തിനും ഇട നല്‍കാതെ പറഞ്ഞു വെക്കുന്നു. ”പാപത്തിന്റെ ശമ്പളം മരണം അത്രേ” എന്ന ബൈബിള്‍ വചനതിന്റെ കുറവേ സിനിമയില്‍ ഉള്ളൂ. അവളുടെ ജാരന്‍ ആകട്ടെ അവളുടെ കെണിയില്‍ വീണു പോയ ഒരു പാവ മാത്രമാണ്.
കാണികളുടെ സഹതാപം നായികക്ക് കിട്ടുമോ എന്ന് പേടിച്ചിട്ട് ആവാം, കാണികളില്‍ അവരോട് വെറുപ്പ് ഉളവാക്കാന്‍ സിനിമ ഉപയോഗിക്കുന്ന കഥാപാത്രം ഇന്ദ്രന്‍സിന്റേതാണ്. മരണം വരെയും തന്റെ ഭാര്യയെ ശുശ്രൂഷിക്കുന്ന, അധ്വാനി ആയ, വിശ്വാസി ആയ വാര്‍പ്പ് മാതൃക കാര്‍ന്നോര്‍. ഇയാള് ഭാര്യയെ ശുശ്രൂഷിക്കുന്ന രംഗങ്ങളില്‍ എല്ലാം തന്നെ സിംപതി ഒട്ടും കുറയാതെ ഇരിക്കാന്‍ ലൗഡ് ‘നന്മ ബിജിഎം’ ആണ് ഇട്ടിരിക്കുന്നത്. അതുവരെ ഉള്ള സിനിമയുടെ പോക്കില്‍ ഇത് മുഴച്ചു നില്‍ക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
രണ്ടാം പകുതി തൊട്ട് പടത്തിന്റെ ഗിയര്‍ മാറുകയാണ്. അതുവരെ ഒരു റിയലിസ്റ്റിക് രീതിയില്‍ പോയ ചിത്രം, പിന്നീട് അങ്ങോട്ട് ‘ഡോണ്ട് ബ്രീത്ത്’-മീറ്റ്‌സ്- ‘ഹോം എലോണ്‍’ എന്ന രീതിയില്‍ ആണ് പുരോഗമിക്കുന്നത്. ഇവിടെ പടം അവിശ്വസനീയത യിലേക്ക് പോകുന്നു. പ്രധാന പ്രശ്‌നം നേരത്തെ പറഞ്ഞ പോലെ ഇന്ദ്രന്‍സ് കഥാപാത്രം ആണ്. അദേഹം, ആസ് യൂഷ്വല്‍, അത് നന്നാക്കിട്ടുണ്ട്. പക്ഷേ ഇത്തരം ഒരു കഥാപാത്രം ഒരു മിനിമം ഫിസിക്കല്‍ സ്‌ട്രെങ്ത് ആവശ്യപ്പെടുന്നുണ്ട്. ഡോണ്ട് ബ്രീത്തിലെ വളരെ ഫിസിക്കല്‍ സ്‌ട്രെങ്ത് ഉള്ള നടന്‍ ചെയ്യുന്നതിന് തുല്യമായ കാര്യങ്ങള് ആണ് ഇവിടെ ഇന്ദ്രന്‍സ് ചെയ്യുന്നത്, അതിനാല്‍ തന്നെ ഒട്ടും വിശ്വസനീയമാകുന്നില്ല അത്. ജോജിയിലെ അപ്പച്ചനെ പോലുള്ള ഒരാളെ ആയിരുന്നു ഈ കഥാപാത്രം ആവശ്യപ്പെട്ടത്. ഇന്ദ്രന്‍സ് അഞ്ചാം പാതിരാ യില്‍ ചെയ്ത ചെറു വേഷത്തെ മാതൃക ആക്കി ആവാം ഈ കഥാപാത്രത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എന്നാല് കടതിണ്ണയില്‍ ഉറങ്ങുന്ന പാവങ്ങളെ കൊല്ലുന്ന റിപ്പര്‍ ന് ഇത്തരം ഒരു റൊ ഫിസിക്കല്‍ സ്‌ട്രെങ്തിന് അത്യാവശ്യം അല്ല. ഒപ്പം ഇയാള് വെക്കുന്ന ഹോം എലോണ്‍ മോഡല്‍ ട്രാപ്പുകള്‍, വര്‍ക്ക് ചെയ്യണം എങ്കില്‍ അസാമാന്യ ഭാഗ്യം ആവശ്യപ്പെടുന്നവ ആണെന്നും ഫിലിപ് പറയുന്നു.
രണ്ടാമത്തെ പ്രശ്‌നം ഈ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ വൈരുദ്ധ്യം ആണ്. ഭാര്യയെ ശുശ്രൂഷിക്കുമ്പോള്‍ മാലാഖ ആയി കാണിക്കുന്ന ഈ മനുഷ്യന്‍ പെട്ടെന്ന് ടെര്‍മിനേറ്റര്‍ മോഡിലേക്ക് പോകുന്നത് ഇനി ഇയാള് ആണോ പടത്തിലെ യഥാര്‍ത്ഥ സൈക്കോ എന്ന് നമുക്ക് തോന്നല്‍ ഉളവാക്കുന്ന വിധത്തില്‍ ആണ്. മകനെ വിളിച്ചു ”നാളെ രാവിലെ ഒന്ന് വന്നേക്കനേടാ” എന്ന് പറയുന്നത് എല്ലാം വിജയിന്റെ ‘ആം വെയിറ്റിങ്’ ടൈപ്പ് പഞ്ച് ഡയലോഗ് ആക്കിയിരിക്കുക ആണ്. ഇതിന് ഉപോല്‍ബലകമായി സിനിമയില്‍ ആകെ ഉള്ളത് പണ്ട് ഇയാള് കമ്പികെണി വെച്ച് കാട്ടുപന്നിയെ കൊന്നു എന്ന് പറയുന്ന ഡയലോഗ് മാത്രമാണെന്ന് കുറിപ്പില്‍ പറയുന്നു.
ഈ പോരായ്മകള്‍ ഒഴിവാക്കിയാല്‍ പുതു മുഖ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ കയ്യടി അര്‍ഹിക്കുന്നു. നല്ലൊരു ക്രാഫ്റ്റ്‌സ് മാന്‍ അയാളില്‍ ഉണ്ട് എന്നത് ഉറപ്പ്. ഒപ്പം ദുര്‍ഗ കൃഷ്ണയ്ക്ക് നല്ലൊരു ഭാവി മലയാളത്തിലും അന്യ ഭാഷകളിലും ഉണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.
NB: സെക്‌സ് സീന്‍സ് കാണാന്‍ മാത്രം പടത്തിന് കയറിയ അലമ്പ് പിള്ളേര് കുറെ തിയേറ്ററില് ഉണ്ടായിരുന്നു. കച്ചറ കമന്റുകളും ആയി ഇവന്മാര്‍ സ്ഥിരം പരിപാടി തുടങ്ങിയപ്പോള്‍ ആണ് ഒടിടിക്ക് ആമേന്‍ ചൊല്ലാന്‍ തോന്നിയതെന്നും പറഞ്ഞാണ് ഫിലിപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.