സുരേഷ് ഗോപി എംപി വാഹനത്തിലിരുന്നു വിഷുക്കൈനീട്ടം കൊടുത്തതും കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചതും വിവാദമായി. വാഹനത്തില്‍ നിന്നു പുറത്തിറങ്ങാതെ കൈനീട്ടം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. അതേസമയം, വിഷുക്കൈനീട്ടം നല്‍കുന്നതിതിലെ നന്മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കുട്ടികളെന്നല്ല ആരും കാലുപിടിക്കേണ്ട കാര്യമില്ലെന്നും കുട്ടികളോടു കാലുപിടിക്കാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചതെന്ന് ഷാനിമോള്‍ പറയുന്നു.
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..
അതേസമയം ചാലക്കുടിയിൽ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് സുരേഷ് ഗോപിയെ കണ്ട് മറ്റൊരു കാറിലെത്തിയ സ്ത്രീകളുൾപ്പെടെ സംഘം കാർ നിർത്തി വിഷുക്കൈനീട്ടം അഭ്യർഥിച്ചത്. കാറിൽ ഇരുന്നുതന്നെ കൈനീട്ടം നൽകുമ്പോൾ ചിലർ കാൽ തൊട്ടു വണങ്ങി. ഇതിന്റെ വിഡിയോയാണ് പ്രചരിച്ചത്.
ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പഞ്ചായത്ത് ,ബൂത്ത് തല ഭാരവാഹികൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിലാണ് സുരേഷ് ഗോപി വിമർശനത്തിനു മറുപടി പറഞ്ഞത്. ‘‘ഗുരുവായൂരപ്പന്റെ മണ്ണിൽ കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് ചിലർക്ക് രസിച്ചില്ല. മഹാത്മാഗാന്ധിയുടെ പടമുള്ള നോട്ടാണ് കൊടുത്തത്. അല്ലാതെ നരേന്ദ്രമോദിയുടെയോ, സുരേഷ് ഗോപിയുടെയോ അല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു വലിയ ആചാരമാണ് എല്ലാകുഞ്ഞുങ്ങളുടെയും സദ്ഭാവിക്ക് വേണ്ടിയുള്ള പ്രാർഥനയോടെ ഞാൻ നിർവഹിച്ചത്. ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാ? ഹീനമായ ചിന്ത ഉണ്ടെങ്കിലേ അതു പറയാൻ പറ്റു. അവർ പൊട്ടക്കിണറ്റിലെ തവളകളാണ്. ഒരു രൂപ നോട്ടു പോലും അവരുടെ ഉറക്കം കെടുത്തുന്നു. ആ പൊട്ടക്കിണറുകൾ ശുചീകരിക്കേണ്ട സമയമായി’’ – സുരേഷ് ഗോപി പറഞ്ഞു.