പുതിയ സിനിമയ്ക്കു മോശം റിവ്യൂ നൽകിയതിന്റെ പേരിൽ ആളുകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് വർക്കി. സിനിമ കണ്ടത് 35 മിനിറ്റാണെന്നും ഇഷ്ടപ്പെടാത്തതുകൊണ്ടാണ് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയതെന്നും സന്തോഷ് വർക്കി. അബൂബക്കർ എന്നൊരു യൂട്യൂബർ തന്നെ നിർബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നു എന്നാൽ ഇനി ജീവിതത്തിൽ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.
‘തിയറ്ററിൽ നിന്നിറങ്ങി ഞാൻ നടന്നുപോകുകയായിരുന്നു. എന്നെ അങ്ങോട്ടു വിളിച്ചുവരുത്തി ചെയ്യിപ്പിച്ചതാണ്. ഇതിനു മുമ്പും എന്റെ പല വിഡിയോയും ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ് അബൂബക്കർ. ഞാൻ പടം അരമണിക്കൂർ കണ്ടു. ഇഷ്ടപ്പെട്ടില്ലാത്തതുകൊണ്ട് ഇറങ്ങിപ്പോയി. പക്ഷേ എന്നെ വിളിച്ചിവരുത്തി നെഗറ്റിവ് റിവ്യൂ പറയിപ്പിച്ചതാണ്. അയാളോട് നോ പറയാൻ പറ്റിയില്ല. ഇതു കൊടുത്താൽ ശരിയാകില്ല, പ്രശ്‌നമാകുമെന്നു പറഞ്ഞതാണ്. ഇത് ഫുൾ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞുതമാണ്.
അതുവരെ കണ്ടതിൽവച്ച് പടം മോശമാണെന്നു ഞാൻ പറഞ്ഞു. അഞ്ചാറ് പേർ എന്നെ തല്ലാൻ വന്നു. ഫാൻസിന്റെ ആളുകളും ടൂൾസ് വച്ച് തല്ലാൻ വന്നു. പരാതി കൊടുക്കുന്നില്ല. എന്നെ തല്ലാൻ വന്ന സമയത്തുപോലും യൂട്യൂബേഴ്‌സ് വിഡിയോ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. ശരിക്കും എന്നെ തല്ലി. മതിയായി ജീവിതം. ഈ സിനിമ മോശം തന്നെയായിരുന്നു. 35 മിനിറ്റ് വളരെ മോശമായിരുന്നു. സിനിമ നന്നാക്കാനുള്ള ബാധ്യത അവർക്കുണ്ട്.
എല്ലാവരുംകഷ്ടപ്പെട്ടുതന്നെയാണ് സിനിമ ഉണ്ടാക്കുന്നത്. ജീവിതത്തിൽ നോ പറയാത്തതുകൊണ്ട് കുറേ അനുഭവിച്ചു.ഇനി എന്നെ ട്രോളാൻ ഞാൻ ആരുടെ മുന്നിലും നിന്നു കൊടുക്കില്ല. ഞാൻ വൈറലായപ്പോൾ പലർക്കും അസൂയ ഉണ്ടായിരുന്നു. ഇനി ആറാട്ടണ്ണനില്ല. എന്റെ യൂട്യൂബ് ചാനലും വിൽക്കാൻ പോകുകയാണ്. ഇവരെല്ലാം എന്നെ വച്ച് ലക്ഷക്കണക്കിന് പൈസ ഉണ്ടാക്കി. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം നടന്നത്. സന്തോഷ് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.