മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നവര്‍ അറിയേണ്ടതാണ് മലപ്പുറം ജില്ലയിലെ ഈ മതസൗഹാര്‍ദ്ദം. അരീക്കോട് സൗത്ത് പുത്തലത്തെ യുവാവാണ് മതസൗഹാര്‍ദത്തിന്റെ വേറിട്ട മാതൃക കാണിച്ചത്. സൗത്ത് പുത്തലം കറുത്ത ചോലയില്‍ വേലായുധന്റെ മകന് വിജേഷ് സ്വന്തം വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് മഹല്ല് ഖാദിയെകൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. താന്‍ മഹല്ല് ഖാദിയായി പ്രവര്‍ത്തിക്കുന്ന കഴിഞ്ഞ കാല് നൂറ്റാണ്ട് കാലത്തിനിടെയുള്ള ആദ്യ അനുഭവമാണ് ഇത്തരത്തിലൊരു തറക്കല്ലിടല്‍ ചടങ്ങെന്ന് പുത്തലം മഹല്ല് ഖാദി കബീർ ദാരിമി പറഞ്ഞു.
എല്ലാവരുടെയും പ്രാര്‍ഥനയോടെ തറക്കല്ലിടല്‍ നിര്‍വഹിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു. എല്ലാവരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയണമെന്നും തനിക്കുണ്ട്. അതിനാലാണ് ഏറെ സ്നേഹിക്കുന്ന പള്ളിയിലെ ഖാദിയെ ക്ഷണിക്കാന്‍ പ്രേരിപ്പിച്ചതെന്നും വിജേഷ് പറയുന്നു. സ്വന്തം തറവാട് ക്ഷേത്രമായ കറുത്ത ചോലയില്‍ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാതി കര്‍മ്മങ്ങള്‍ ചെയ്യുന്നതും വിജേഷാണ്. നിരവധി പേരാണ് വിജേഷിനെയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.