നല്ല സമയം എന്ന സിനിമയിലെ ചില രംഗങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും എതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ്. നല്ല സമയം എന്ന സിനിമിയിൽ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങൾ ലഹരി ഉപഭോഗത്തെ പ്രൊത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ എക്‌സൈസ് കേസ് എടുത്തത്.
അതേ സമയം ഇത്തരം സിനിമയിലെ രംഗങ്ങളുടെ പേരിൽ അതിൽ അഭിനയിക്കുന്നവർക്കും അണിയറ പ്രവർത്തകർക്കും എതിരെ എങ്ങനെ കേസെടുക്കുമെന്ന് കോടതി ചോദിച്ചു. കൊലപാതക രംഗങ്ങുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും ഹൈകോടതി ചോദിച്ചു. തുടർന്നാണ് എക്‌സൈസ് കേസിന് നിലനിൽപ്പില്ല എന്ന് നിരീക്ഷിച്ച് കേസ് റദ്ദാക്കിയിരിക്കുന്നത്
ഇർഷാദ് അലി നായകനായി എത്തിയ നല്ല സമയം എന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്. നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഫൺ ത്രില്ലർ ഗണത്തിൽ പെടുന്ന നല്ല സമയം സ്റ്റോണർ വിഭാഗത്തിൽ പെടുന്ന ചിത്രം കൂടിയാണ്. ഒമർ ലുലുവും ചിത്ര എസും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന സിനിമ കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിർമിച്ചത്