കൊച്ചിയില്‍ നടിയെ ആക്രമിച്ച കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ തോന്നുന്നതെന്ന് മുന്‍ മന്ത്രി എം എം മണി. കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ ചെയ്ത് തെളിവെടുക്കുന്നതും ശിക്ഷിക്കുന്നതുമൊക്കെ. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവും ഏര്‍പ്പാടുമൊക്കെയാണ്.
ഈ കേസ് കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണം കെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്റെ പിന്നില്‍ വിശദമായി പരിശോധിച്ച് ചെന്നാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഞാനിപ്പോ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല, കോടതി എന്തു ചെയ്യുന്നു എന്നുള്ളതു കോടതിയുടെ വിഷയമല്ലേ.. കോടതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും എം എം മണി പറഞ്ഞു. ഏഷ്യാനെറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ഹര്‍ജിയില്‍ നടി ആരോപിച്ചു. അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകര്‍ത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.